അന്തർദേശീയം

ശക്തമായ എല്‍ നിനോ പ്രതിഭാസം ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് ഡബ്ലുഎംഓ മുന്നറിയിപ്പ്

ജനീവ : കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തില്‍ ഇതിനകം ചൂടുപിടിച്ചിരിക്കുന്ന ഭൂമിക്ക് കൂടുതല്‍ തിരിച്ചടിയാകുന്ന തരത്തില്‍ ശക്തമായ എല്‍ നിനോ പ്രതിഭാസം ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാ സംഘടന (WMO) മുന്നറിയിപ്പ് നല്‍കി.

2026ന്റെ ശേഷിക്കുന്ന മാസങ്ങളില്‍ എല്‍ നിനോ ശക്തിപ്പെടുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്ക് വഴിവെക്കുമെന്നും ഡബ്ല്യൂഎംഒ വ്യക്തമാക്കി.

വിവിധ ദേശീയ കാലാവസ്ഥാ ഏജന്‍സികളുടെയും പ്രവചനങ്ങള്‍ പ്രകാരം ചരിത്രത്തിലെ ഏറ്റവും ശക്തമായ എല്‍ നിനോ പ്രതിഭാസമായിതു മാറാന്‍ സാധ്യതയുണ്ട്. ശാസ്ത്രജ്ഞര്‍ ഇതിനെ ‘സൂപ്പര്‍ എല്‍ നിനോ’ എന്നാണ് വിശേഷിപ്പിക്കുന്നത്. എല്‍ നിനോയുടെ ശക്തിയും സമയവും മുന്‍കൂട്ടി പ്രവചിക്കുക ബുദ്ധിമുട്ടാണെങ്കിലും പസഫിക് സമുദ്രത്തിലെ കേന്ദ്രഭാഗത്തെ സമുദ്ര സാഹചര്യങ്ങള്‍ ശാസ്ത്രജ്ഞര്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്.

ഉഷ്ണമേഖലാ പസഫിക് സമുദ്രത്തിലെ കാറ്റിന്റെ ഗതിയില്‍ മാറ്റം സംഭവിക്കുമ്പോള്‍ ചൂടുള്ള ജലപാളികള്‍ വിന്യസിക്കുന്നതാണ് എല്‍ നിനോയ്ക്ക് കാരണമാകുന്നത്. ഇത്തവണ സമുദ്രത്തിന്റെ ആഴങ്ങളില്‍ അസാധാരണമായ ചൂട് കണ്ടെത്തിയതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഉപഗ്രഹങ്ങള്‍, സമുദ്ര ബോയികള്‍, ഫ്‌ലോട്ടുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ചില പ്രദേശങ്ങളില്‍ ശരാശരിയേക്കാള്‍ ആറു ഡിഗ്രി സെല്‍ഷ്യസിലധികം ചൂടുള്ള ജലപാളികള്‍ നൂറുകണക്കിന് മീറ്റര്‍ ആഴത്തില്‍ കിഴക്കോട്ട് നീങ്ങുകയാണ്.

ആഴക്കടലിലെ ചൂട് പിന്നീട് സമുദ്രോപരിതലത്തിലെ താപനില ഉയര്‍ത്തുകയും അന്തരീക്ഷത്തെ കൂടുതല്‍ ചൂടാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതുവഴി ലോകമെമ്പാടുമുള്ള കാലാവസ്ഥാ രീതികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

‘ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ലോകത്തിന് എല്‍ നിനോ കൂടുതല്‍ ഇന്ധനം പകരും’ എന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം. അതിന്റെ ആഘാതം അതിര്‍ത്തികള്‍ കടന്ന് വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശക്തമായ എല്‍ നിനോ സാധാരണയായി ദക്ഷിണ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കടുത്ത ചൂടിനും വരള്‍ച്ചയ്ക്കും കാട്ടുതീക്കും കാരണമാകാറുണ്ട്. ഇന്ത്യയിലെ മണ്‍സൂണ്‍ മഴ ദുര്‍ബലപ്പെടാനും സാധ്യതയുണ്ട്. ആഫ്രിക്കയിലെ ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമാകുമ്പോള്‍ അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കും.

കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ പ്രവചനപ്രകാരം 2027 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമായി മാറും. 1998ലെ റെക്കോര്‍ഡ് എല്‍ നിനോയെ അപേക്ഷിച്ച് ഇന്ന് ഭൂമിയുടെ ശരാശരി താപനില വളരെ ഉയര്‍ന്ന നിലയിലായതിനാല്‍ ഇത്തവണത്തെ പ്രതിഭാസത്തിന്റെ ആഘാതം കൂടുതല്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്. മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനവും എല്‍ നിനോയും ഒന്നിച്ചെത്തുമ്പോള്‍ ലോകം കടുത്ത ചൂടിനും പ്രകൃതി ദുരന്തങ്ങള്‍ക്കും സാക്ഷിയാകുമെന്നാണ് വിദഗ്ധരുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button