നിലമ്പൂർ തിരിച്ചു പിടിച്ച് യുഡിഎഫ്, ഷൗക്കത്തിന് 11077 വോട്ടുകളുടെ ഭൂരിപക്ഷം

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒരുകാലത്ത് ആര്യാടൻ മുഹമ്മദിന്റെ ഉറച്ച കോട്ടയായിരുന്ന നിലമ്പൂരിനെ ആര്യാടൻ ഷൗക്കത്ത് തിരിച്ചു പിടിച്ചത്. 2016 മുതലാണ് മണ്ഡലം എൽഡിഎഫിനു സ്വന്തമായത്. എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച പി.വി. അൻവർ രാജി വച്ചതിനു പിന്നാലെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.
അതേ സമയം എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് വീണ്ടും പരാജയം രുചിച്ചു. ആര്യാടൻ ഷൗക്കത്തിന് 69,932 വോട്ടും എം സ്വരാജ് 59,140 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടുകൾ മാത്രമാണ് നേടിയത്.ഷൗക്കത്തിനെ സംബന്ധിച്ച് ഈ വിജയത്തിൽ സന്തോഷിക്കാൻ ഏറെ വകയുണ്ട്. മൂന്ന് പതിറ്റാണ്ടോളം പിതാവ് നയിച്ച മണ്ഡലത്തിലാണ് വിജയിച്ചുകയറിയിരിക്കുന്നത്.
അതുമാത്രമല്ല, ഷൗക്കത്തിനെ സംബന്ധിച്ച് ഇതൊരു ഉയർത്തെഴുന്നേൽപ്പുകൂടിയാണ്. 2016ൽ മത്സരിച്ചപ്പോൾ തോൽവി രുചിക്കേണ്ടിവന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന അൻവർ 11,707 വോട്ടുകൾക്കാണ് അന്ന് തോൽപിച്ചത്. അനുകൂല സാഹചര്യത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയായിരുന്നു ഷൗക്കത്ത് ജനവിധി തേടിയത്. അതിനാൽത്തന്നെ ഇത് പാർട്ടിക്കും ഷൗക്കത്തിനും അപ്രതീക്ഷിത തിരിച്ചടിയായി.
പിതാവിനൊപ്പം നിന്ന മണ്ഡലം തനിക്കൊപ്പം നിൽക്കാത്തതും ഷൗക്കത്തിനെ സംബന്ധിച്ച് വലിയ ആഘാതമായി. എന്നാൽ ഒൻപത് വർഷത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ എതിരാളികളിലൊരാളായി അൻവർ ഉണ്ടായിരുന്നത് ഒരു യാദൃശ്ചികതയാകാം. അതോടൊപ്പം തന്നെ ഇന്ന് ഷൗക്കത്ത് നേടിയത് 11,077 വോട്ടുകളുടെ ഭൂരിപക്ഷമാണെന്നതും ശ്രദ്ധേയമാണ്.