ദേശീയം

ഇലക്ടറൽ ബോണ്ട് വാങ്ങിക്കൂട്ടിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവ

ന്യൂഡൽഹി: ഏറ്റവും കൂടുതൽ തെരെഞ്ഞെടുപ്പ് ഇലക്ടറൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നവയെന്ന് രേഖകൾ. ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗിനെ കൂടാതെ , കേന്ദ്ര ഏജൻസികളുടെ അന്വേഷണവും റെയ്‌ഡും നേരിടുന്ന നിരവധി കമ്പനികളാണ് തെരെഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയിരിക്കുന്നത് .

ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ മേഘ എഞ്ചിനീയറിംഗ്, ഖനി വ്യവസായത്തിൽ ഏർപ്പെടുന്ന വേദാന്ത എന്നിവയാണ് സംഭാവന നൽകിയവരിൽ മുന്നിൽ നിൽക്കുന്നത്. ഫ്യൂച്ചർ ഗെയിമിംഗിനെതിരെ ഇഡി 2019-ന്റെ തുടക്കത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം തുടങ്ങി . 2022 ഏപ്രിൽ 2 ന് 409 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അഞ്ച് ദിവസത്തിന് ശേഷം ഈ കമ്പനി 100 കോടിരൂപയുടെ തെരെഞ്ഞെടുപ്പ് ബോണ്ട് വാങ്ങി.

ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റേതാണ് വലിയ രണ്ടാമത്തെ സംഭാവന. കൃഷ്ണ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള മേഘ എഞ്ചിനീയറിംഗ്, തെലങ്കാന സർക്കാരിന്റെ മാർക്വീ പദ്ധതികളിൽ പങ്കാളിയായിരുന്നു അണക്കെട്ടും തുരങ്കവുമെല്ലാം നിർമ്മിക്കുന്നത് ഈ കമ്പനിയാണ് .

2019 ഒക്ടോബറിൽ ആദായനികുതി വകുപ്പ് കമ്പനിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തി. പിന്നീട് ഇ ഡിയും ഇവരെ തേടിയെത്തി. ഈ കമ്പനി 50 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി.കൽക്കരിപ്പാടങ്ങൾ അനുവദിച്ച കേസിൽ കമ്പനി കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ട ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ , 123 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. ഡൽഹി മദ്യനയക്കേസിൽ കുടുങ്ങിയ അരബിന്ദോ ഫാർമയും 49 കോടി രൂപ ബോണ്ടുകൾ വാങ്ങി രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകി .ഈ ബോണ്ടുകൾ ഏതൊക്കെ പാർട്ടികൾക്ക് സംഭാവനയായി നൽകി എന്ന വിവരം ഔദ്യോഗികമായി പുറത്ത് വരുന്നതോടെ ചിത്രം തെളിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button