ദേശീയം

തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; കൊടുംകുറ്റവാളി അഴകുരാജയെ പൊലീസ് വെടിവെച്ച് കൊന്നു

ചെന്നൈ : തമിഴ്നാട്ടില്‍ കുപ്രസിദ്ധ ഗുണ്ട അഴകുരാജ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പെരമ്പലൂര്‍ ജില്ലയിലെ തിരുമാന്തുറൈ വനമേഖലയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ തലയ്ക്ക് വെടിയേറ്റതിന് പിന്നാലെയാണ് മരണം. ഇയാള്‍ക്കെതിരെ അഞ്ചിലധികം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

ഇന്നലെ രാത്രി ഊട്ടിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഴക് രാജ ഉള്‍പ്പെടെ ഏഴ് പ്രതികളെ മംഗലമേട് ഇന്‍സ്‌പെക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പിന്നീട് വനമേഖലയില്‍ കൊണ്ടുപോയി ഒളിപ്പിച്ച ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായി വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്.

30ഓളം കേസുകളില്‍ പ്രതിയായ കാളിമുത്തുവിനെ ദിവസങ്ങള്‍ക്കു മുന്‍പ് പൊലീസ് അകമ്പടിയോടെ ജയിലിലേക്കു കൊണ്ടുപോകവേ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ കേസിലാണ് അഴകുരാജയെ പൊലീസ് പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ പിടികൂടാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചിരുന്നു.

തിരുനെല്‍വേലി ഭാഗത്ത് ഇയാള്‍ ഒളിച്ചിരിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. പൊലീസിന് നേരെ ആക്രമണം നടത്തിയ അഴകുരാജയെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഴകുരാജയുടെ പേരില്‍ കൊലപാതകം, വധശ്രമം, ക്വട്ടേഷന്‍ ആക്രമണങ്ങള്‍ തുടങ്ങി മുപ്പതിലധികം കേസുകള്‍ നിലവിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button