ദേശീയം

നീറ്റില്‍ പുനഃപരീക്ഷയില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി : നീറ്റ് പരീക്ഷയില്‍ വ്യാപകമായ ക്രമക്കേട് കണ്ടെത്താത്ത സാഹചര്യത്തില്‍ പുനഃപരീക്ഷയില്ലെന്ന് സുപ്രീം കോടതി. പരീക്ഷാ നടത്തിപ്പില്‍ പോരായ്മകള്‍ ഉണ്ട്. എന്നാല്‍ വ്യാപകമായ രീതിയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്നും സൂപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്.

നീറ്റ് യുജിയില്‍ പുതിയ പരീക്ഷ നടത്താന്‍ ഉത്തരവിടുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. ഇരുപത്തിനാല് ലക്ഷത്തോളം വിദ്യാര്‍ഥികളെയാണ് ഇത് ബാധിക്കുക. അഡ്മിഷനടക്കമുള്ള പ്രക്രിയകളും താറുമാറാകും. അതിനാല്‍ നിലവിലെ പരീക്ഷ പൂര്‍ണമായി റദ്ദാക്കുന്നത് നീതീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

പരീക്ഷയുടെ മുഴുവന്‍ പവിത്രതയെയും ബാധിച്ചെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ, പുനഃപരീക്ഷയ്ക്ക് ഉത്തരവിടാനാവൂ എന്ന് വാദത്തിനിടെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു നീറ്റ് യുജി കേസിലെ വിധിക്കു സാമൂഹ്യമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിനു കുട്ടികള്‍ കേസിന്റെ തീര്‍പ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മുഴുവന്‍ പരീക്ഷയെയും ചോദ്യച്ചോര്‍ച്ച ബാധിച്ചോയെന്ന്, പുനഃപരീക്ഷ ആവശ്യപ്പെട്ട ഹര്‍ജിക്കാരോട് കോടതി ആരാഞ്ഞിരുന്നു. ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്നും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ ചോര്‍ച്ച ഉണ്ടായതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വിദ്യാര്‍ഥികളെ അനിശ്ചിതത്വത്തില്‍ നിര്‍ത്താനാകില്ലന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button