ദേശീയം

എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് കോടതി നിർദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ സമയം ആവശ്യപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു . വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു. 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് എസ്ബിഐയെ രൂക്ഷമായി വിമർശിച്ചത് .

തിരഞ്ഞെടുപ്പു കടപ്പത്രം വഴി സംഭാവന നൽകിയവരുടെ വിവരങ്ങൾ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നു കോടതി ചോദിച്ചു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവരോട് ഉടന്‍ തന്നെ അതു വെളിപ്പെടുത്താന്‍ കോടതി നിര്‍ദേശിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഭേദഗതി ചെയ്യാന്‍ അസി. ജനറല്‍ മാനേജരാണോ സത്യവാങ്മൂലം നല്‍കുന്നതെന്നും കോടതി ചോദിച്ചു.

ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്. ഇതോടെ വിധി വന്ന 26 ദിവസം കൊണ്ട് എന്താണ് ബാങ്ക് ഇതുവരെ ചെയ്തതെന്ന് കോടതി ആരാഞ്ഞു. അതിനെ കുറിച്ച് ഹർജിയിൽ ഒന്നും പറയുന്നില്ലല്ലോ എന്നും കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യരേഖയായി നൽകിയത് പരസ്യപ്പെടുത്താൻ നിർദേശം നൽകാമെന്ന് കോടതി വ്യക്തമാക്കി. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു. ബോണ്ടുകളെക്കുറിച്ചുള്ള വിവരം കോടതി പരിശോധിച്ചു .

തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6നു മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിശദാംശങ്ങൾ നൽകാൻ ജൂൺ–30 വരെ സമയം നീട്ടിനൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button