അന്തർദേശീയം

സ്പേസ് എക്സിന്റെ പതിമൂന്നാമത് സ്റ്റാർഷിപ്പ് പരീക്ഷണം വിജയം

വാഷിങ്ടൺ ഡിസി : ഈ വർഷാവസാനത്തോടെ പതിവ് സേവനങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ സ്പേസ് എക്സ് തങ്ങളുടെ സ്റ്റാർഷിപ്പ് റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. വെള്ളിയാഴ്ച ടെക്സസിൽ നിന്നാണ് ഭീമാകാരമായ സ്റ്റാർഷിപ്പ് റോക്കറ്റ് കുതിച്ചുയർന്നത്. വിക്ഷേപണത്തിനിടയിൽ ആദ്യമായി പരിഷ്കരിച്ച 20 സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ സബ്‌ഓർബിറ്റൽ ബഹിരാകാശത്തേക്ക് വിജയകരമായി എത്തിച്ചു.

ഏകദേശം 400 അടി (122 മീറ്റർ) ഉയരമുള്ള സ്റ്റാർഷിപ്പ് റോക്കറ്റ് സിസ്റ്റം ടെക്സസിലെ സ്പേസ് എക്സിന്റെ സ്റ്റാർബേസിൽ നിന്ന് വൈകുന്നേരം 6:50 ഓടെയാണ് വിക്ഷേപിച്ചത്. മിഷന്റെ ഭാഗമായി, കൂടുതൽ ശക്തമായതും ഉയർന്ന ബാൻഡ്‌വിതും ഇന്റർനെറ്റ് വേഗതയുമുള്ള സ്റ്റാർലിങ്കിന്റെ വി3 (V3) വിഭാഗത്തിൽപ്പെട്ട 20 ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇവ ഭ്രമണപഥത്തിലുള്ള സ്പേസ് എക്സിന്റെ നിലവിലുള്ള ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചു. തുടർന്ന് മുൻകൂട്ടി നിശ്ചയിച്ചതുപോലെ സബ്‌ഓർബിറ്റൽ പാതയിലൂടെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും കത്തിനശിക്കുകയും ചെയ്തു.

ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലൂടെയുള്ള യാത്രയ്ക്കിടയിൽ റോക്കറ്റിൽ ഘടിപ്പിച്ച ക്യാമറ പകർത്തിയ ദൃശ്യങ്ങൾ സ്പേസ് എക്സ് തത്സമയം സംപ്രേക്ഷണം ചെയ്തു. 118 മൈൽ താഴെയായി ഇടിമിന്നലോടുകൂടിയ മഴയുടെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിംഗിൽ വ്യക്തമായിരുന്നു. കാലിഫോർണിയയിലെ ഹത്തോൺ ആസ്ഥാനത്തുള്ള സ്പേസ് എക്സ് എൻജിനീയർമാർ ആഹ്ലാദത്തോടെയാണ് ഈ ദൃശ്യത്തെ വരവേറ്റത്.

കമ്പനിയുടെ ഭാവി പദ്ധതികളിൽ നിർണ്ണായകമായ പുതിയ പതിപ്പാണ് പരീക്ഷണപ്പറക്കലിൽ ഉൾപ്പെടുത്തിയിരുന്നത്. സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ വ്യാപിപ്പിക്കുക, 2028-ഓടെ നാസക്കായി മനുഷ്യനെ ചന്ദ്രനിലിറക്കുക, ഭ്രമണപഥത്തിൽ ആയിരക്കണക്കിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോസസ്സിംഗ് ഉപഗ്രഹങ്ങൾ വിന്യസിച്ച് ഭാവി ലക്ഷ്യങ്ങൾ കൈവരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

ഏകദേശം ഒരു മണിക്കൂർ നീണ്ട ദൗത്യത്തിന് ശേഷം സ്റ്റാർഷിപ്പ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചു. താപ പ്രതിരോധ കവചത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നത് മുൻകാല പരീക്ഷണങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതിയാണ്. വിമാനങ്ങൾ പോലെ റോക്കറ്റുകൾ പതിവായി പറന്നുയർന്ന് തിരിച്ചെത്തണമെന്ന സി.ഇ.ഒ ഇലോൺ മസ്കിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണിത്.

യാത്രയുടെ അവസാന ഘട്ടത്തിൽ റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ടെക്സസിൽ റോക്കറ്റ് യഥാർത്ഥത്തിൽ ലാൻഡ് ചെയ്യേണ്ട രീതി എങ്ങനെയായിരിക്കണം എന്ന് അനുകരിച്ചാണ് ഇത് ചെയ്തത്. എന്നാൽ, വിക്ഷേപണം നടന്ന് 10 മിനിറ്റിനു ശേഷം മണിക്കൂറിൽ 26,400 കിലോമീറ്റർ വേഗതയിൽ എത്തിയപ്പോൾ, സൂപ്പർ ഹെവി ഫസ്റ്റ്-സ്റ്റേജ് ബൂസ്റ്റർ ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ ഉദ്ദേശിച്ച പോലെ നിയന്ത്രിക്കാനാവാതെ മെക്സിക്കോ ഉൾക്കടലിൽ ശക്തമായി പതിക്കുകയാണുണ്ടായത്.

അഞ്ച് എഞ്ചിനുകൾ പുനരാരംഭിക്കാൻ പരാജയപ്പെട്ടതാണ് ലാൻഡിംഗ് വേഗത കൂട്ടാൻ കാര്യമെന്ന് സ്പേസ് എക്സ് അധികൃതർ വ്യക്തമാക്കി. മുൻ മെയ് മാസത്തെ പരീക്ഷണത്തിലും സമാനമായ രീതിയിൽ ബൂസ്റ്റർ കടലിൽ പതിച്ചിരുന്നു. 2026 അവസാനത്തോടെ ഈ കൂറ്റൻ റോക്കറ്റ് ഉപയോഗിച്ച് വി3 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിന്യസിച്ച് സാധാരണ സെല്ലുപോണുകൾക്ക് നേരിട്ട് സാറ്റലൈറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാനാണ് സ്പേസ് എക്സ് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button