കള്ളക്കടത്തില്‍ ട്രെന്റായി ഉറുമ്പുകളുടെ കള്ളക്കടത്ത്; കെനിയയിലെ വിപണി വില 65 രൂപ രാജ്യാന്തര വിപണിയില്‍ വില 25,000 വരെ

നയ്‌റോബി : കള്ളക്കടത്തില്‍ ഹിറ്റായി ഉറുമ്പുകളുടെ പുതിയ ബിസിനസ്. ആവാസവ്യവസ്ഥയ്ക്കുതന്നെ വെല്ലുവിളിയാകുന്ന പുതിയ വിപണിയാണ് ഉറുമ്പുകളുടെ ലോകത്ത് സജീവമാകുന്നത്.
ഏഷ്യയിലും യൂറോപ്പിലുമാണ് ഉറുമ്പുവളര്‍ത്തല്‍ പുതിയ വിനോദമായി വളരുന്നത്. കെനിയയിലെ വിപണിയില്‍ നിന്നും 100 ഷില്ലിങ് ( 65 രൂപ ) നല്‍കി വാങ്ങുന്ന ഒരു റാണി ഉറുമ്പിന് രാജ്യാന്തര വിപണിയില്‍ വില 25,000 വരെയാണ്. കെനിയയിലെ വിലയുടെ 40 മടങ്ങ്.
ഏറ്റവും ഡിമാന്റ് ‘മെസ്സര്‍ സെഫലോട്ടുകള്‍’ എന്ന വര്‍ഗത്തിനാണ്. തിളക്കമുള്ള ചുവപ്പും കറുപ്പും നിറത്തിലുള്ള 25 മില്ലീമീറ്റര്‍ വരെ വലിപ്പമുള്ള റാണികളും മറ്റുറുമ്പുകളുമാണ് മാര്‍ക്കറ്റ് വാഴുന്നത്. ഇവയുടെ സങ്കീര്‍ണമായ കൂടുനിര്‍മാണവും തീറ്റതേടലുമാണ് ആകര്‍ഷണം.
ചൈനീസ് വൈദ്യശാസ്ത്രത്തില്‍ വാതരോഗ ചികിത്സക്ക് ഇവയെ ഉപയോഗിക്കാറുണ്ട്. പുതിയതരം ഔഷധങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ടോ എന്നതിനെക്കുറിച്ചും പഠനങ്ങള്‍ നടക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രില്‍ 15 ന് കെനിയയില്‍ പ്രത്യക ട്യൂബുകളില്‍ സൂക്ഷിച്ച 2200 ലധികം ജീവനുള്ള ഉറുമ്പുകളുമായി ചൈനീസ് പൗരനായ ഷാങ് കെക്വന്‍ എന്നയാളെ പൊലീസ് പിടികൂടി. ഒരു വര്‍ഷം തടവും 1 ലക്ഷം കെനിയന്‍ ഷില്ലിങ്ങുമാണ് ഇയാള്‍ക്ക് കോടതി നല്‍കിയ ശിക്ഷ. ‘ഭീമന്‍ ആഫ്രിക്കന്‍ മെസ്സര്‍ സെഫലോട്ട്’ എന്നുവിളിക്കുന്ന ഉറുമ്പുകളാണ് കണ്ടെടുത്തതില്‍ ഭൂരിഭാഗവും. ലോകത്തിലെ ഏറ്റവും വലിയ ഹാര്‍വസ്റ്റര്‍ ഉറുമ്പുകളാണിവ. ഏകദേശം ഒരിഞ്ച് നീളമുണ്ട് ഇവയ്ക്ക്.
കെനിയയുടെ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയാണ് പുതിയ ഉറുമ്പ് വിപണി. പുല്ലുകളുടെ വിത്ത് ശേഖരിക്കുകയും വിതയ്ക്കുകയും ചെയ്യുന്ന ഈ ഉറുമ്പുകളാണ് പുല്‍മേടുകളുടെ വൈവിധ്യം നിലനിര്‍ത്തുന്നത്. ഇവയില്ലാതായാല്‍ കന്നുകാലികളുടെ തീറ്റനിലയ്ക്കുകയും കാര്‍ഷിക വ്യവസ്ഥയ്ക്ക് തിരിച്ചടിയാവുകയും ചെയ്യും. ഉറുമ്പുകള്‍ നശിക്കുന്നത് വന്യജീവികളുടെ നിലനില്‍പിന് തന്നെ വെല്ലുവിളിയാണ്.
കെനിയയില്‍നിന്നും മറ്റു രാജ്യങ്ങളിലെത്തുന്ന ഉറുമ്പുകള്‍ ആ രാജ്യത്തെ കാര്‍ഷിക വിള നശിപ്പിക്കാനും സാധ്യതയുണ്ട്. ഗുരുതര പാരിസ്ഥിതിക – സാമ്പത്തിക ആഘാതം പുതിയ കള്ളത്തടത്ത് വരുത്തിവെക്കുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.



