യുഎസിൽ എയർഷോക്കിടെ നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു

വാഷിങ്ടൺ ഡിസി : യുഎസിൽ ഐഡഹോയിലെ മൗണ്ടൻ ഹോം എയർഫോഴ്‌സ് ബേസിൽ നടന്ന എയർഷോക്കിടെ രണ്ട് നാവിക വിമാനങ്ങൾ കൂട്ടിയിടിച്ചു. വിമാനങ്ങളിലെ പൈലറ്റുമാർ അടക്കമുള്ള നാലു ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.അധികൃതർ അറിയിച്ചു. ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെയാണ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. എയർഷോയുടെ രണ്ടാം ദിവസമാണ് അപകടം.
അഭ്യാസപ്രകടനം കണ്ടുകൊണ്ടിരുന്ന കാണികൾ പകർത്തിയ വീഡിയോകളിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് താഴേക്ക് പതിക്കുന്നതും അതിനിടെ നാല് പാരച്യൂട്ടുകൾ വിടരുന്നതും ദൃശ്യമാണ്. വിമാനങ്ങൾ കൂട്ടിയിടിച്ച ശേഷം മിനിറ്റുകൾക്കുള്ളിൽ സ്‌ഫോടനത്തോടെ തകർന്നെങ്കിലും ഗ്രൗണ്ടിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെത്തുടർന്ന് എയർ ഷോയുടെ ബാക്കി ഭാഗങ്ങൾ റദ്ദാക്കുകയും ബേസ് താത്കാലികമായി അടച്ചിടുകയും ചെയ്തു.
സാധാരണമായി ആകാശത്ത് വിമാനങ്ങൾ കൂട്ടിയിടിച്ചാൽ പൈലറ്റുമാർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ സമയംലഭിക്കാറില്ല. . വിമാനത്തിന് യാന്ത്രിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും പറക്കലിനിടയിലുണ്ടായ പാളിച്ചയാകാം അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം.



