മെല്ലിയേഹ സംരക്ഷിത ഭൂമിയിലെ അനധികൃതമായി നിർമ്മാണം പിഎയെ രൂക്ഷവിമർശിച്ച് എംആർയു

മെല്ലിയേഹ പ്രദേശത്തെ സംരക്ഷിത ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ബോട്ട് ഹൗസിനെതിരെ നടപടി സ്വീകരിക്കുന്നതിൽ പ്ലാനിംഗ് അതോറിറ്റി (PA) പരാജയപ്പെട്ടതിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മാൾട്ട റേഞ്ചർ യൂണിറ്റ് (MRU).
റേഞ്ചർമാർ ശേഖരിച്ച തെളിവുകൾ പ്രകാരം, ജനുവരി 18-നാണ് ആദ്യമായി സംശയം ഉയർന്നത്. നിർമാണസ്ഥലത്തിന് സമീപം ട്രക്ക് അസാധാരണമായ രീതിയിൽ പാർക്ക് ചെയ്തിരുന്നത് ശ്രദ്ധയിൽപ്പെട്ടു. അനധികൃത നിർമാണ പ്രവർത്തനങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമായിരിക്കാമെന്ന് എൻജിഒ സംശയിക്കുകയും പ്രദേശം നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്തു.
ജനുവരി 21-ന്, പിക്കപ്പ് വാഹനത്തിന് പ്രവേശനം നൽകുന്നതിനായി ട്രക്ക് മാറ്റുന്നതും തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും അവർ കണ്ടു. ഇതിനെക്കുറിച്ച് പ്ലാനിംഗ് അതോറിറ്റിയെ അറിയിച്ചെങ്കിലും, ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറിലേറെ വൈകിയാണ് സ്ഥലത്തെത്തിയത്. അപ്പോഴേക്കും നിർമാണത്തിൽ ഏർപ്പെട്ടിരുന്നവർ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
റേഞ്ചർമാർ, സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങളും അവിടെ ഉണ്ടായിരുന്നവരുടെ ഫോട്ടോകളും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. പിന്നീട് കെട്ടിടത്തിൽ നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും ദിവസേന പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നൽകുന്ന നോട്ടീസ് പതിച്ചു. എന്നാൽ ഇത് വകവെക്കാതെ നിർമ്മാണം തുടർന്നു.
ജനുവരി 30-ന്, ദിവസേന പിഴ ചുമത്തിത്തുടങ്ങിയതായി പ്ലാനിംഗ് അതോറിറ്റി സ്ഥിരീകരിച്ചു. നിലവിലെ നിയമമനുസരിച്ച് പിഴ തുക 50,000 യൂറോയിൽ എത്തുമ്പോൾ മാത്രമേ കെട്ടിടം പൊളിച്ചുനീക്കാനുള്ള നടപടികളിലേക്ക് അതോറിറ്റി കടക്കുകയുള്ളൂ. ഈ പഴുത് ഉപയോഗപ്പെടുത്തിയാണ് നിയമലംഘകർ നിർമ്മാണം പൂർത്തിയാക്കിയത്.
ഫെബ്രുവരി 12-ഓടെ, പുതിയ ഗാരേജും അതിന് മുകളിലായി ഒരു നിലയും ഉൾപ്പെടുന്ന കെട്ടിടം പൂർത്തിയായി. ഇതിന്റെ ഫോട്ടോഗ്രാഫിക് തെളിവുകൾ റേഞ്ചർമാർ പ്ലാനിംഗ് അതോറിറ്റിക്ക് സമർപ്പിച്ചു.
മാർച്ച് 13-ന്, എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് ലംഘിച്ചതിന് അധിക പിഴയും ദിവസേനയുള്ള പിഴയ്ക്കൊപ്പം ചുമത്തിയതായി അതോറിറ്റി റേഞ്ചർമാരെ അറിയിച്ചു.
ഏപ്രിൽ മാസത്തിലും നിർമാണ പ്രവർത്തനങ്ങൾ തുടർന്നു. ഏപ്രിൽ 15-ന് സ്ഥലത്ത് ഒരു എക്‌സ്‌കവേറ്റർ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ അനുമതിയില്ലാതെ മലിനജല സംഭരണ കുഴി നിർമ്മിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മൂന്ന് ദിവസങ്ങൾക്ക് ശേഷം, കുഴിച്ചെടുത്ത പ്രദേശം മൂടുകയും കെട്ടിടത്തിന്റെ മേൽക്കൂരയിൽ ജലസംഭരണ ടാങ്കുകൾ സ്ഥാപിക്കുകയും ചെയ്തതായി റേഞ്ചർമാർ എടുത്ത ചിത്രങ്ങൾ വ്യക്തമാക്കുന്നു.
നിർമാണം നിർത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് നോട്ടീസിൽ വ്യക്തമാക്കിയിരുന്നിട്ടും, ഇപ്പോൾ കെട്ടിടം പൂർണമായും പൂർത്തിയായതായി കാണപ്പെടുന്നു.
ഈ സ്ഥലം ‘നാച്ചുറ 2000 സംരക്ഷിത മേഖലയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ വികസനം പൊതുമേഖലയിലെ തീരദേശ ഭൂമി കൈയേറിയാണെന്ന് റേഞ്ചർമാർ ആരോപിക്കുന്നു. എൻഫോഴ്‌സ്‌മെന്റ് നടപടികൾ തുടരുന്നതിനിടയിലും അനധികൃത നിർമാണം മുന്നോട്ട് പോകാൻ അനുവദിച്ചതിന് അവർ പ്ലാനിംഗ് അതോറിറ്റിയെ വിമർശിച്ചു.
“നിയമം അനുവദിക്കുന്ന നടപടികൾ സ്വീകരിച്ചുവെന്ന് അതോറിറ്റി രേഖകളിൽ കാണിച്ചാലും, ഈ നിയമത്തിലെ പോരായ്മകൾ ദുരുപയോഗം ചെയ്യാൻ വഴിയൊരുക്കുന്നുവെന്ന കാര്യം ഒരു മന്ത്രിയോ അതോറിറ്റിയോ ചോദ്യം ചെയ്യുന്നില്ല. ഇത് നിയമം ദുരുപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ്,” എന്ന് മാൾട്ട റേഞ്ചർ യൂണിറ്റ് പ്രസ്താവിച്ചു.



