ഇറാൻറെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ആർക്കും അധികാരമില്ല; ചെയ്യുന്നത് സ്വയം പ്രതിരോധം : മസൂദ് പെസെഷ്‌കിയാൻ

ടെഹ്‌റാൻ : ഇറാന്റെ നിയമാനുസൃതമായ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ഒരു രാജ്യത്തിനും അധികാരമില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. എല്ലാ ജനതകൾക്കിടയിലും തുല്യതയോടെ പരിഗണിക്കപ്പെടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ‘അന്തസ്സോടെ’ അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും മേഖലയിൽ സമാധാനം നിലനിർത്തുന്നതിലാണ് ഇറാന്റെ നയങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ഇതുവരെ യുദ്ധങ്ങൾ ആരംഭിച്ചിട്ടില്ല. മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ തങ്ങൾക്ക് ഉദ്ദേശവുമില്ല. നിലവിൽ ഇറാൻ ചെയ്യുന്നത് സ്വയം പ്രതിരോധത്തിനുള്ള തങ്ങളുടെ നിയമപരമായ അവകാശം വിനിയോഗിക്കുക മാത്രമാണെന്നും മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.
ഇറാന്റെ ആണവ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ നീക്കത്തെ അദ്ദേഹം ചോദ്യംചെയ്തു. ഏത് കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാന്റെ അവകാശങ്ങൾ തടയുന്നതെന്ന് ചോദിച്ച അദ്ദേഹം, ഒരു രാജ്യത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കാൻ ഡൊണാൾഡ് ട്രംപിന് എന്ത് അധികാരമാണുള്ളതെന്നും ചോദിച്ചു.
അമേരിക്ക ഉന്നയിക്കുന്ന ആവശ്യങ്ങൾ കാരണം അവരുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇപ്പോൾ ഇറാൻ തയ്യാറല്ലെന്ന് ഇറാനിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെ വ്യക്തമാക്കി. സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഏകപക്ഷീയമായ ഉപരോധങ്ങളെ ‘സാമ്പത്തിക തീവ്രവാദം’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഈ ഉപരോധങ്ങൾ ഇറാനിലെ രാഷ്ട്രീയ ഘടനയ്‌ക്കെതിരെ ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഇറാൻ ആരോപിക്കുന്നു. തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.



