അന്തർദേശീയം

ഇറാനെതിരായ ആക്രമണത്തിന് വേണ്ടി ഇറാഖ് മരുഭൂമിയില്‍ ഇസ്രയേല്‍ രഹസ്യത്താവളം സ്ഥാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

വാഷിങ്ടണ്‍ ഡിസി : ഇറാനെതിരായ ആക്രമണത്തിന് വേണ്ടി ഇറാഖ് മരുഭൂമിയില്‍ ഇസ്രയേല്‍ രഹസ്യത്താവളം സ്ഥാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലൊരു താവളത്തിന്റെ കാര്യം ഇറാഖ് അറിഞ്ഞിരുന്നില്ലെന്നും അതേസമയം അമേരിക്കക്ക് ഇതേക്കുറിച്ച് വ്യക്തമാക ധാരണയുണ്ടായിരുന്നതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വളരെ യാദൃച്ഛികമായി മരുഭൂമിയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു ഇറാഖി ആട്ടിയടന്‍ ഇക്കാര്യം ഇറാഖ് സൈന്യത്തെ അറിയിച്ചെന്നും അങ്ങനെയാണ് സര്‍ക്കാര്‍ ഈ വിവരമറിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആടിനെ മേയ്ക്കുന്നതിനിടെ ഹെലികോപ്ടറുകള്‍ അസാധാരണമാം വിധം താഴ്ന്നു പറക്കുന്നത് ഇടയന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയകരമായി എന്തോ നടക്കുന്നുവെന്നു തോന്നിയ അയാള്‍ വിവരം ഇറാഖി സൈന്യത്തെ അറിയിച്ചു. സൈന്യം അന്വേഷണം ആരംഭിച്ചെങ്കിലും സൈനികര്‍ താവളത്തിലെത്തുന്നത് തടയാന്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരു ഇറാഖ് സൈനികന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇറാഖ് രണ്ടു സൈനിക സംഘങ്ങളെ കൂടി അവിടേക്ക് അയച്ചു. അടുത്തിടെ വരെ സൈനിക സാന്നിധ്യം ഉണ്ടായിരുന്നുവെന്നതിന് അവര്‍ക്കു തെളിവുകള്‍ കിട്ടുകയും ചെയ്തു. തെളിവുകളുമായി സംഘങ്ങള്‍ മടങ്ങി.

ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്കു പിന്തുണ നല്‍കാനാണ് ഇസ്രയേല്‍ ഇറാഖ് മരുഭൂമിയില്‍ രഹസ്യ സൈനിക താവളം സ്ഥാപിച്ചതെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ താവളം സജ്ജീകരിച്ചത്. ഈ കേന്ദ്രത്തില്‍ ഇസ്രയേല്‍ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും ഇത് പ്രവര്‍ത്തിച്ചു. ഇറാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ തകര്‍ന്നാല്‍ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള തിരച്ചില്‍ റസ്‌ക്യൂ സംഘങ്ങളെയും ഇവിടെ സജ്ജമാക്കിയിരുന്നു. വിശാലവും ജനവാസമില്ലാത്തതുമായ പടിഞ്ഞാറന്‍ ഇറാഖ് മരുഭൂമി രഹസ്യ സൈനിക നീക്കങ്ങള്‍ക്ക് അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 1991 ലും 2003 ലും സദ്ദാം ഹുസൈനെതിരായ സൈനിക നീക്കങ്ങള്‍ക്കിടെ അമേരിക്കന്‍ സേനയും ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button