അന്തർദേശീയം

കുവൈത്ത് എയര്‍പോര്‍ട്ട് ആക്രമിച്ച് ഇറാന്‍; നിരവധി പേര്‍ക്ക് പരിക്ക്, വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി : കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ആക്രമണത്തില്‍ ഒന്നാം ടെര്‍മിനലിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എയര്‍പോര്‍ട്ടിലെ വിമാനങ്ങള്‍ മാറ്റി. കുവൈത്തിലേക്കുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

കുവൈത്തിലേക്കുള്ള വിമാനങ്ങള്‍ അടുത്ത രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലേക്കാണ് തിരിച്ചു വിട്ടത്. ഇന്ന് പുറപ്പെടാനുള്ള പല വിമാനങ്ങളും പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 393 വിമാനം പാതി വഴിയില്‍വെച്ച് കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുവിട്ടു. ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്നു വിമാനത്താവളത്തിലെ സൗകര്യങ്ങളിലും പ്രവര്‍ത്തന സംവിധാനങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങള്‍ സാങ്കേതിക സംഘം പരിശോധിച്ച് വരികയാണ്.

പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സാഹചര്യങ്ങള്‍ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സേന പൂര്‍ണ സജ്ജമാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ടി1 ടെര്‍മിനല്‍ ജൂണ്‍ 1നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചത്.

ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ഖിഷം ദ്വീപിന് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. വന്‍തോതില്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button