ജർമ്മനി സന്ദർശിക്കുന്ന ഇറാന്റെ മുൻ രാജകുമാരനുനേരെ ബെർലിനിൽ വെച്ച് ആക്രമണം

ബെർലിൻ : ജർമ്മനി സന്ദർശിക്കുന്ന ഇറാന്റെ മുൻ രാജകുമാരൻ റെസ പഹ്‌ലവിക്കുനേരെ ബെർലിനിൽ വെച്ച് ആക്രമണം. വ്യാഴാഴ്ച വാർത്താ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പഹ്‌ലവിക്കുനേരെ ചുവന്ന ദ്രാവകം ഒഴിച്ചത്. ദ്രാവകം ദേഹത്ത് വീണെങ്കിലും ഉടൻ തന്നെ അനുയായികളെ അഭിവാദ്യം ചെയ്ത് വാഹനത്തിൽ കയറി സംഭവസ്ഥലത്തുനിന്ന് മാറി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ വാർത്താ സമ്മേളനത്തിൽ പഹ്‌ലവി ശക്തമായി വിമർശിച്ചിരുന്നു. ഇറാന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന് കരുതി ഇത്തരം കരാറുകൾ ഉണ്ടാക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം വാദിച്ചു.
ജനാധിപത്യത്തിനായി പോരാടുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഇറങ്ങവെ ബെർലിനിലെ ഫെഡറൽ പ്രസ് കോൺഫറൻസ് കെട്ടിടത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ആക്രമിയെ ജർമ്മൻ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു.
1979-ലെ വിപ്ലവത്തെത്തുടർന്ന് നാടുകടത്തപ്പെട്ട ഇറാനിലെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. ഏതാണ്ട് 50 വർഷത്തോളമായി പ്രവാസത്തിലാണ്. ഇറാനിൽ നിലവിലുള്ള ഭരണകൂടം വീണാൽ അധികാരത്തിലേക്ക് തിരിച്ചുവരാൻ ശ്രമത്തിലായിരുന്നു. ഇറാനിലെ ജനങ്ങൾക്കിടയിൽ അദ്ദേഹത്തിനുള്ള പിന്തുണ സംശയമാണ്.



