ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യപരിശീലകനായി ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാൻ

പാരീസ് : ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യപരിശീലകനായി ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാനെ നിയമിച്ചു. 14 വർഷം ഫ്രാൻസിനെ നയിച്ച ദിദിയർ ഡെഷാംപ്സിന്റെ പകരക്കാരനായാണ് സിദാന്റെ നിയമനം. 2026 ലോകകപ്പിന്റെ സെമിഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിനെ തുടർന്ന് ഡെഷാംപ്സ് സ്ഥാനമൊഴിഞ്ഞിരുന്നു.
2021-ൽ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അഞ്ച് വർഷമായി പരിശീലന രംഗത്ത് നിന്ന് വിട്ടുനിന്നിരുന്ന സിദാൻ ഇനി ഫ്രാൻസിനെ യൂറോ 2028-ലേക്കും 2030 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്കും നയിക്കും.
നിയമനത്തിന് പിന്നാലെ പ്രതികരിച്ച സിദാൻ, ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിലൊന്നാണെന്ന് പറഞ്ഞു. ‘ഫ്രാൻസ് ദേശീയ ടീമിനേക്കാൾ വലിയ മറ്റൊന്നുമില്ല. ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് സന്തോഷവും അഭിമാനവുമാണ്. വലിയ ലക്ഷ്യങ്ങളോടെയാണ് ഞാൻ ടീമിനൊപ്പം മുന്നോട്ട് പോകുന്നത്,’ സിദാൻ പറഞ്ഞു.
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ഫിലിപ്പ് ഡിയാലോ, ‘ഫ്രഞ്ച് ഫുട്ബോളിന്റെ ഇതിഹാസവും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളുമായ സിദാനെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ട്,’ എന്ന് പ്രതികരിച്ചു.
റയൽ മാഡ്രിഡിൽ ചരിത്ര നേട്ടങ്ങൾ
2016-ൽ റയൽ മാഡ്രിഡിന്റെ മുഖ്യപരിശീലകനായ സിദാൻ ക്ലബ്ബിനെ തുടർച്ചയായി മൂന്ന് UEFA ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് (2016, 2017, 2018) നയിച്ച് ചരിത്രം സൃഷ്ടിച്ചു. 2016-17, 2019-20 സീസണുകളിൽ ലാ ലിഗ കിരീടവും സ്വന്തമാക്കി. 2021-ൽ റയൽ മാഡ്രിഡ് വിട്ടതിന് ശേഷം അദ്ദേഹം പരിശീലന രംഗത്ത് നിന്ന് മാറിനിന്നിരുന്നു.
ഫ്രാൻസിന്റെ ഇതിഹാസ താരം
1989-ൽ കാന്സിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച സിദാൻ പിന്നീട് ബോർഡോ, യുവന്റസ്, റയൽ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്കായി കളിച്ചു. 2001-ൽ അന്നത്തെ ലോക റെക്കോർഡ് തുകയായ 66 ദശലക്ഷം പൗണ്ടിന് റയൽ മാഡ്രിഡിലെത്തിയ അദ്ദേഹം, 2002 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയർ ലെവർകൂസനെതിരെ നേടിയ ഐതിഹാസിക വോളി ഗോളിലൂടെ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടി.
1998 ലോകകപ്പിൽ ബ്രസീലിനെതിരെ ഫൈനലിൽ രണ്ട് ഹെഡർ ഗോളുകൾ നേടി ഫ്രാൻസിന് ആദ്യ ലോകകപ്പ് കിരീടം സമ്മാനിച്ച സിദാൻ അതേ വർഷം ബാലൺ ഡി’ഓർ പുരസ്കാരവും നേടി. 2000 യൂറോ കപ്പിലും ഫ്രാൻസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
2006 ലോകകപ്പ് ഫൈനലിൽ ഇറ്റലിക്കെതിരായ മത്സരത്തിൽ പനെങ്ക പെനാൽറ്റിയിലൂടെ ഗോൾ നേടിയെങ്കിലും, മാർക്കോ മതറാസിയെ ഹെഡ്ബട്ട് ചെയ്ത സംഭവത്തെ തുടർന്ന് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വിവാദ നിമിഷങ്ങളിലൊന്നായി മാറി.
ഫ്രാൻസിന്റെ പുതിയ പരിശീലകനെന്ന നിലയിൽ സിദാന്റെ ആദ്യ മത്സരം സെപ്റ്റംബർ 25-ന് തുർക്കിക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരമായിരിക്കും. ആരാധകർ വലിയ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്സിനായി കാത്തിരിക്കുന്നത്.



