യുക്രൈൻ ഇന്റലിജൻസ് സർവീസ് ആസ്ഥാനത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; അഞ്ച് പേർക്ക് പരിക്ക്

കീവ് : യുക്രൈൻ തലസ്ഥാനമായ കീവിലുള്ള യുക്രൈൻ ഇന്റലിജൻസ് സർവീസിന്റെ പ്രധാന ആസ്ഥാനത്തിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. പകൽ സമയത്ത് ഉണ്ടായ ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർക്കെങ്കിലും പരിക്കേറ്റതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. കീവിലെ വോളോദിമിർസ്ക സ്ട്രീറ്റിലുള്ള പ്രശസ്തമായ സെന്റ് സോഫിയ കത്തീഡ്രലിന് എതിർവശത്തുള്ള എസ്.ബി.യു (SBU) കേന്ദ്ര മന്ദിരത്തിലാണ് ഡ്രോൺ പതിച്ചതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. സുരക്ഷാ സേനാ മേധാവിയുടെ ഓഫീസിനെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തെ തുടർന്ന് കെട്ടിടത്തിന്റെ രണ്ട് ജനാലകളിൽ നിന്ന് വലിയ രീതിയിൽ കറുത്ത പുക ഉയരുന്നതായും സംഭവസ്ഥലത്ത് ഫയർ എഞ്ചിനുകളും ആംബുലൻസുകളും എത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന് ശേഷം എസ്.ബി.യു മേധാവി ഒലെക്സാണ്ടർ പൊക്ലാഡുമായി സംസാരിച്ചതായി പ്രസിഡന്റ് സെലെൻസ്കി അറിയിച്ചു. ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായാലുടൻ റഷ്യയ്ക്ക് ഇതിന് സമാനമായ രീതിയിൽ ശക്തവും കൃത്യവുമായ തിരിച്ചടി നൽകാൻ അദ്ദേഹം സുരക്ഷാ സേനാ മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് വെടിവെച്ചു വീഴ്ത്താൻ ബുദ്ധിമുട്ടുള്ള ജെറ്റ് എഞ്ചിൻ ഘടിപ്പിച്ച ഡ്രോണുകൾ ഉപയോഗിച്ചാണ് റഷ്യ ഇപ്പോൾ പകൽ സമയങ്ങളിൽ യുക്രൈന് നേരെ ആക്രമണം കടുപ്പിക്കുന്നത്.



