ആദ്യ ‘സ്പേസ്‌വോക്ക്’ നടത്തി ഡോ.അനിൽ മേനോൻ

വാഷിങ്ടൺ ഡിസി : രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി യാത്രികൻ ഡോ. അനിൽ മേനോൻ ആദ്യ സ്പേസ്‌വോക്ക് (ബഹിരാകാശനടത്തം) നടത്തി. പരിചയസമ്പന്നയായ യാത്രിക ജെസീക്ക മെയറും കൂടെയുണ്ടായിരുന്നു. ജെസീക്കയുടെ എട്ടാമത്തെ നടത്തമായിരുന്നു ഇന്നലത്തേത്. വൈകിട്ട് 6 കഴിഞ്ഞ് നിലയത്തിനു പുറത്തെത്തിയ യാത്രികർ പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിന് മുന്നോടിയായി പുറത്തുള്ള ഊർജ സംവിധാനങ്ങളിൽ മാറ്റം വരുത്തി.
നിലയത്തിലെ ഊർജോൽപാദനം ഗണ്യമായി വർധിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ സോളർ പാനലുകൾ. ഇതു നിലയത്തിന്റെ ശേഷിക്കുന്ന കാലത്തെ പ്രവർത്തനങ്ങൾക്കു കൂടുതൽ ശക്തി നൽകും. ദൗത്യ കാലാവധി പൂർത്തിയാകുമ്പോൾ നിലയത്തെ സുരക്ഷിതവും നിയന്ത്രിതവുമായി ഭ്രമണപഥത്തിൽനിന്ന് ഇറക്കുന്നതിലും ഇവ നിർണായക പങ്കുവഹിക്കും.
യുഎസ് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽവച്ച് അനിൽ മേനോൻ ബഹിരാകാശ നടത്തത്തിനായി പരിശീലനം നേടിയിരുന്നു.



