കേരളം

തേനീച്ചയോ കടന്നലോ കുത്തി മരിച്ചാൽ നാലുലക്ഷം നഷ്ടപരിഹാരം; രാജ്യത്ത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം


തിരുവനന്തപുരം: തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് ഇനി സർക്കാരിന്റെ ധനസഹായം ലഭിക്കും. പരിക്കേൽക്കുന്നവർക്കും സഹായം നൽകും. രാജ്യത്ത് ആദ്യമായാണ് തേനീച്ച, കടന്നൽ ആക്രമണത്തിന് ഇരയാവുന്നവർക്ക് ധനസഹായം നൽകുന്നത്. ദുരന്തനിവാരണ നിയമമനുസരിച്ച് പത്തനംതിട്ട ജില്ലാ കളക്ടറാണ് നടപടിക്ക് ശുപാർശ ചെയ്തത്.

കോന്നി തണ്ണിത്തോട് വില്ലേജിൽ പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിൽ ടാപ്പിങ്ങിനിടെ കടന്നലിന്റെ കുത്തേറ്റു മരിച്ച സി ഡി അഭിലാഷിന്റെ കുടുംബത്തിനും പരിക്കേറ്റ 4 പേർക്കുമാണ് ആദ്യത്തെ സമാശ്വാസത്തുക അനുവദിച്ചത്. മരിച്ചയാളുടെ കുടുംബത്തിനു 4 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 4300 രൂപയുമാണ് നൽകുന്നത്.

ദേശീയ ദുരന്തനിവാരണ നിയമത്തിൽ കീട ആക്രമണം ദുരന്തമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനത്തും ഇതുവരെ നടപ്പാക്കിയിരുന്നില്ല. നിയമമനുസരിച്ച്, ഏതൊക്കെ കീടങ്ങളുടെ ആക്രമണം ധനസഹായത്തിന് പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാരുകളാണ് വിജ്ഞാപനം ചെയ്യേണ്ടത്. കേരളത്തിൽ നിലവിൽ തേനീച്ചയും കടന്നലും ഈ ഗണത്തിൽപ്പെടുന്നു.

കുടുംബാംഗങ്ങൾ അതതു വില്ലേജ് ഓഫീസിലാണ് അപേക്ഷ നൽകേണ്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു. 2015 മുതൽ 2020 വരെയുളള കാലയളവിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലായി 18 പേർ മരിച്ചതായാണ് കണക്ക്. എന്നാൽ ഇതുവരെയും ആരും നഷ്ടപരിഹാരം തേടി സർക്കാരിനെ സമീപിച്ചിരുന്നില്ല.

“തേനീച്ചയുടെയും കടന്നലിന്റെയും ആക്രമണം ഒരു സാധാരണക്കാരന്റെ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ഒരുതരം ദുരന്തമാണ്. അതിനാൽ, SDRF-ന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് അത്തരം ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾക്ക് ബന്ധപ്പെട്ടവർക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാം. ആ ഏജൻസികളുടെയോ വകുപ്പുകളുടെയോ മാനദണ്ഡങ്ങൾക്കനുസൃതമായി അവർക്ക് സഹായം ലഭിക്കാൻ അർഹതയുണ്ടെങ്കിൽ മറ്റ് ഏജൻസികളിൽ നിന്ന് നഷ്ടപരിഹാരം ക്ലെയിം ചെയ്യാനും അവർക്ക് കഴിയും.”- SDRF ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button