ഛത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ബജ്റംഗ് ദൾ ആക്രമണം

ദുർഗ് : ഛത്തീസ്ഗഡിലെ ദുർഗിൽ ക്രിസ്ത്യൻ ഗ്രൂപ്പിന്റെ പ്രാർഥനക്കിടെ ബജ്റംൾ മർദനം. ബജ്റംഗ് ദൾ നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിലാണ് പെന്തക്കോസ്ത് വിഭാഗത്തിന്റെ പ്രാർഥനക്കിടെ അക്രമം നടത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നൂറോളം വരുന്ന ബജ്റംഗ് ദൾ പ്രവർത്തകരാണ് പ്രാർഥന തടസപ്പെടുത്തിയത്.
ദുർഗ് ജയിലിനു സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ഇന്ന് രാവിലെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച നടക്കുന്ന പ്രാർത്ഥന ശുശ്രൂഷക്കിടെ ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ എത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെയാണ് ആക്രമണത്തെ ഉണ്ടായത്. ആരാധനാലയത്തിലെത്തിയ മറ്റ് വിശ്വാസികൾക്കും ആകാരമാണത്തിൽ പരുക്കേറ്റിട്ടുണ്ട്.സംഭവത്തിൽ പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കഴിഞ്ഞ കുറെ നാളുകളായി ഛത്തീസ്ഗഡിലെ നിരവധി ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. കന്യാസ്ത്രീകൾക്കെതിരെ കേസെടുത്ത സംഭവവും ഉണ്ടായിരുന്നു. ദുർഗിൽ മലയാളി കന്യാസ്ത്രീകളെ തടഞ്ഞുവെച്ചതും ബജ്റംഗ് ദൾ നേതാവായ ജ്യോതി ശർമയുടെ നേതൃത്വത്തിലായിരുന്നു.