അന്തർദേശീയംടെക്നോളജി

ഡീപ്ഫേക്ക് വിഡിയോകള്‍ കണ്ടെത്തുന്നതിനായി ദുബൈയുടെ ആദ്യ എഐ മോഡല്‍ വരുന്നു

ദുബൈ : ഡീപ്ഫേക്ക് വിഡിയോകള്‍ കണ്ടെത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍(ഡെസ്‌ക്). സറാബ് എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ വിഡിയോകള്‍ പരിശോധിക്കുകയും, ഡീപ്ഫേക്ക് ചെയ്ത മുഖത്തിന്റെ പ്രത്യേക ഭാഗങ്ങള്‍ ഹീറ്റ് മാപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും ചെയ്യും.

അറബ് മേഖലയില്‍ തന്നെ ഒരു സര്‍ക്കാര്‍ ഏജന്‍സി പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യ എഐ മോഡല്‍ കൂടിയാണിത്. ഈ വര്‍ഷാവസാനത്തോടെ പുറത്തിറങ്ങുന്ന ഈ മോഡലിന് 91 ശതമാനം കൃത്യതയുണ്ടെന്നും, ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൃത്യത നിരക്ക് നല്‍കുന്ന മോഡലാണിതെന്നും ദുബൈ ഇലക്ട്രോണിക് സെക്യൂരിറ്റി സെന്റര്‍ അവകാശപ്പെട്ടു.

രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോയിലെ അവസാന 30 സെക്കന്റ് മാത്രമാണ് വ്യാജമെങ്കില്‍ പോലും, അത് വിശകലനം ചെയ്ത് കൃത്യമായി കണ്ടെത്താന്‍ ഈ എഐ മോഡലിന് സാധിക്കുമെന്ന് ഡെസ്‌ക് വ്യക്തമാക്കുന്നു. എക്‌സ്‌പോ സിറ്റിയിലെ ദുബൈ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ‘ഗിസെക് ഗ്ലോബല്‍’ സൈബര്‍ സുരക്ഷാ പ്രദര്‍ശനത്തിന്റെ ആദ്യ ദിനത്തിലാണ് ഡെസ്‌ക് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

പ്രമുഖ ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ‘ഹഗ്ഗിങ് ഫേസ്’ വഴിയായിരിക്കും സറാബ് ലഭ്യമാക്കുക. ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോം ആയതിനാല്‍ തന്നെ ഉപയോക്താക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഇതിന്റെ സോഴ്സ് കോഡ് പരിശോധിച്ച് ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്താനും കൂടുതല്‍ മെച്ചപ്പെടുത്താനും സാധിക്കും. ഡീപ്‌ഫേക്കുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വ്യാജ പരസ്യങ്ങള്‍ക്കെതിരെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഇത്തരം വ്യാജ സന്ദേശങ്ങളും പരസ്യങ്ങളും സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികള്‍ ചെറുക്കാന്‍ ഈ മോഡല്‍ വികസിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button