അന്തർദേശീയം

റിയാദില്‍ വന്‍കവര്‍ച്ച; പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ കവര്‍ന്നു

റിയാദ് : സൗദി അറേബ്യയില്‍ പ്രവാസി മലയാളികളെ ആക്രമിച്ച് പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യന്‍ രൂപ) കവര്‍ന്നു. റിയാദിലെ നസീമില്‍ താമസസ്ഥലത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച ശേഷമായിരുന്നു മോഷണം.

സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടില്‍ ഇസ്മായില്‍, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂര്‍ സ്വദേശികളായ അസ്ലം, അനീഷ്, ശിബില്‍, അബ്ദുല്‍ വഹാബ്, മുസ്തഫ ബ്ലാത്തൂര്‍, ശംസീര്‍ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂര്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ മലയാളികളില്‍ ചിലര്‍ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി.

കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ഓടെയാണ് പാകിസ്ഥാന്‍, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘം നസീമിലെ ഫ്‌ലാറ്റിലേക്ക് അതിക്രമിച്ചു കയറിയത്. റൂമിലുണ്ടായിരുന്നവരെ കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയ ശേഷമായിരുന്നു കവര്‍ച്ച. ഫ്‌ലാറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ആറ് ലക്ഷം റിയാല്‍ വിലമതിക്കുന്ന സിഗരറ്റുകളും മൂന്ന് ലക്ഷം റിയാല്‍ പണവും കവര്‍ന്നു. കൂടാതെ ഇതേ ഫ്‌ലാറ്റില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി ശിഹാബിന്റെ 40,000 റിയാലും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു.

താമസ സ്ഥലത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇവരുടെ ടൊയോട്ട ഹായിസ് വാനും കൊറോള കാറും കുത്തിത്തുറന്ന് ആറു ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്നു ലക്ഷം റിയാല്‍ പണവും കവര്‍ച്ചാ സംഘം കൊണ്ടുപോയതായി പരാതിയില്‍ പറയുന്നു. കവര്‍ച്ച ചെയ്യപ്പെട്ട വാഹനങ്ങള്‍ പിന്നീട് ജിപിഎസ് ട്രാക്കിങ്ങിലൂടെ കണ്ടെത്തി. സംഭവത്തില്‍ റിയാദ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. ആക്രമത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ഷംസീറും ഹാരിസും തുടര്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button