ജപ്പാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 400 ഏഷ്യൻ ഗെയിംസ് താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

ബെയ്ജിങ്ങ് : 2026 ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ജപ്പാനിലെ ഐച്ചി-നഗോയയിൽ, ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. മത്സരങ്ങൾക്ക് പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ആശങ്കയായി വെള്ളപ്പൊക്കമുണ്ടായത്. ശക്തമായ മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലാവുകയും മെട്രോ, ബസ് സർവീസുകൾ തടസ്സപ്പെടുകയും ചെയ്തു.
വെള്ളപ്പൊക്കത്തെ തുടർന്ന് 3,500-ഓളം ആളുകളെ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നേരത്തെ നഗരത്തിലെത്തിയ 400-ഓളം കായികതാരങ്ങളെയും ഒഫീഷ്യലുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ചില വേദികളിൽ മഴവെള്ള ചോർച്ചയുണ്ടായെങ്കിലും പ്രധാന കായിക വേദികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് നഗോയ മേയർ ഇച്ചിറോ ഹിരോസാവ അറിയിച്ചു. സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ മുൻനിശ്ചയിച്ച പ്രകാരം തന്നെ ഏഷ്യൻ ഗെയിംസ് നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
“സെപ്റ്റംബർ 19-ന് ആരംഭിക്കുന്ന ഗെയിംസിന്റെ ഉദ്ഘാടനത്തെ ബാധിക്കുന്ന തരത്തിൽ ഗുരുതരമല്ല സാഹചര്യം. നിലവിലെ സ്ഥിതിവെച്ച് നോക്കുമ്പോൾ ഏഷ്യൻ ഗെയിംസ് നിശ്ചിത സമയത്തുതന്നെ നടത്തുന്നതിന് മറ്റ് തടസ്സങ്ങളൊന്നും ഉണ്ടാകില്ല. നഗോയ നഗരത്തിന് പുറത്തുള്ള സാഹചര്യം പൂർണ്ണമായി വിലയിരുത്താൻ സാധിച്ചിട്ടില്ല. എന്നാൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, യാതൊരു തടസ്സവുമില്ലാതെ ഗെയിംസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ,”- നഗോയ മേയർ ഇച്ചിറോ ഹിരോസാവ മാധ്യമങ്ങളോട് പറഞ്ഞു.



