സാമ്പത്തിക സഹകരണം ശക്തമാനൊരുങ്ങി ഒമാനും ചൈനയും

മസ്കത്ത് : ഒമാനും ചൈനയും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നു. സുൽത്താനേറ്റിലെ പ്രത്യേക സാമ്പത്തിക മേഖലകൾ, ഫ്രീ സോണുകൾ, എന്നിവ കേന്ദ്രീകരിച്ച് ചൈനീസ് നിക്ഷേപം വിപുലീകരിക്കുന്നതിനായി മസ്‌കത്തിൽ നിർണായക ചർച്ചകൾ നടന്നു.
ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ അതോറിറ്റി അധ്യക്ഷൻ ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ചൈനയിലെ ഹൈനാൻ പ്രവിശ്യാ എക്സിക്യൂട്ടീവ് വൈസ് ഗവർണറും പങ്കെടുത്തു. ഒമാനിലെ സുപ്രധാന സാമ്പത്തിക മേഖലകളിൽ കൂടുതൽ വ്യാവസായിക-ലോജിസ്റ്റിക്സ് നിക്ഷേപങ്ങൾ എത്തിക്കുന്നതും വ്യാപാര ബന്ധം വിപുലീകരിക്കുന്നതും സംബന്ധിച്ച് ചർച്ച നടന്നു.
തുറമുഖങ്ങളും സാമ്പത്തിക മേഖലകളും തമ്മിലുള്ള സംയോജനം, ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളുടെ വികസനം, നൂതന സാങ്കേതികവിദ്യ കൈമാറ്റം എന്നിവയിൽ ഇരുരാജ്യങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്. ഒമാനിലെ മികച്ച നിക്ഷേപാന്തരീക്ഷവും വിപണി സാധ്യതകളും ചൈനീസ് സംഘത്തിനു മുന്നിൽ വിശദീകരിച്ചു. ഒമാന്റെ തന്ത്രപ്രധാനമായ സ്ഥാനവും ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും ചൈനീസ് കമ്പനികൾക്ക് ആഗോള വിപണിയിലേക്ക് പ്രവേശിക്കാൻ മികച്ച വഴിയൊരുക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കരാറുകൾക്കപ്പുറം പ്രായോഗികമായ വ്യാവസായിക പങ്കാളിത്തത്തിലേക്ക് കടക്കാനും പുതിയ സാങ്കേതികവിദ്യകൾ പങ്കുവെക്കാനും ഇരുപക്ഷവും തീരുമാനിച്ചു.



