അന്തർദേശീയം

തായ്‌ലൻഡിൽ കിന്റർഗാർട്ടനിൽ വെടിവയ്പ്; അധ്യാപിക കൊല്ലപ്പെട്ടു

ബാങ്കോക്ക് : തായ്ലാൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു. നഴ്സറിയിലുണ്ടായിരുന്ന 44 കുട്ടികളെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. അധ്യാപികയുടെ ഭർത്താവാണ് വെടിയുതിർത്തതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പൊലീസ് പ്രതിയുടെ താമസസ്ഥലം വളഞ്ഞെങ്കിലും പിടികൂടിയിട്ടില്ല.

സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. മാനസികാരോഗ്യ വിദഗ്ധരോട് കുട്ടികൾക്കും ബാക്കി ജീവനക്കാർക്കും പിന്തുണ നൽകാൻ ആവശ്യപ്പെട്ടതായും അധികൃതർ പറഞ്ഞു. ബാങ്കോക്കിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ തെക്കുകിഴക്കുള്ള ചോൻബുരി പ്രവിശ്യയിലെ നോങ്പ്ലാലായി മുനിസിപ്പൽ കിന്റർഗാർട്ടനിലാണ് ഇന്ന് രാവിലെ 11 മണിയോടെ സംഭവം നടന്നത്.

ഈ സംഭവത്തോടെ തായ്ലൻഡിൽ തോക്കുകളുടെ നിയന്ത്രണം കർശനമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തോക്ക് കൈവശം വെക്കാനുള്ള നിയമങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. തോക്കുകൾ വാങ്ങുന്നതിനുള്ള പുതിയ പെർമിറ്റുകൾ താല്കാലികമായി നിർത്തിവയ്ക്കുന്നതായും, നിലവിലുള്ള പെർമിറ്റുകൾ പുനഃപരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ഏഷ്യയിൽ ഏറ്റവും കൂടുതൽ തോക്ക് കൈവശം വയ്ക്കുന്നവരുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button