യൂറോപ്യൻ യൂണിയൻ വാർത്തകൾ

നരഹത്യയ്ക്ക് നേതൃത്വം നല്‍കിയ ‘ബോസ്‌നിയയിലെ കശാപ്പുകാരന്‍’; സെര്‍ബ് കമാന്‍ഡര്‍ റാറ്റ്‌കോ മ്ലാഡിക് ജയിലില്‍ മരിച്ചു

ബെല്‍ഗ്രേഡ് : ‘ബോസ്‌നിയയിലെ കശാപ്പുകാരന്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന ബോസ്‌നിയന്‍ സെര്‍ബ് കമാന്‍ഡര്‍ റാറ്റ്‌കോ മ്ലാഡിക് ജയിലില്‍ വച്ച് മരിച്ചു. 84 വയസ്സായിരുന്നു. രണ്ടാം ലോക മഹായുദ്ധശേഷം ലോകം കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയായ ബോസ്‌നിയന്‍ നരഹത്യയ്ക്ക് നേതൃത്വം നല്‍കിയ കുപ്രസിദ്ധ സൈനിക കമാന്‍ഡറാണ് റാറ്റ്‌കോ മ്ലാഡിക്.

ഹേഗിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യൂഗോസ്ലാവിയയുടെ തകര്‍ച്ചയെത്തുടര്‍ന്ന് 1992-1995 കാലഘട്ടത്തില്‍ ബോസ്‌നിയ ഹെര്‍സെഗോവ്‌നയില്‍ നടന്ന യുദ്ധത്തില്‍ വംശഹത്യ, മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞതോടെയാണ്, മ്ലാഡിക്കിന് അന്താരാഷ്ട്ര കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

1992 മുതല്‍ 1996 വരെ ബോസ്‌നിയന്‍-സെര്‍ബ് സേനയിലെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു റാറ്റ്‌കോ മ്ലാഡിക്. യു.എന്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന സ്രെബ്രെനിക്ക ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം 1995 ല്‍ പിടിച്ചെടുത്തു. സെര്‍ബിയന്‍ ദൈവം എന്നവകാശപ്പെട്ട മ്ലാഡിക്, ബോസ്‌നിയന്‍ മുസ്ലിങ്ങളുടെ തലച്ചോര്‍ കത്തിച്ചു ചാമ്പലാക്കാനാണ് സൈന്യത്തിനോട് ആവശ്യപ്പെട്ടത്.

ഇതേത്തുടര്‍ന്ന് അവിടുത്തെ 8000ത്തോളം ബോസ്‌നിയാക് ( ബോസ്‌നിയന്‍ മുസ്‌ലിം) പുരുഷന്മാരെയും ആണ്‍കുട്ടികളെയും കൊന്നൊടുക്കുകയും സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും 10 ലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. 2011 ല്‍ സെര്‍ബിയയില്‍ വെച്ചാണ് റാറ്റ്‌കോ മ്ലാഡിക് അറസ്റ്റിലാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button