ഹീമോഫീലിയ എ ചികിത്സയ്ക്ക് പുതിയ മരുന്നുമായി ആരോഗ്യമന്ത്രാലയം

ഹീമോഫീലിയ എ (Haemophilia A) ബാധിതർക്കായി ‘എമിസിസുമാബ്’ (Emicizumab) എന്ന പുതിയ മരുന്ന് അവതരിപ്പിച്ച് ആരോഗ്യമന്ത്രാലയം. പരമ്പരാഗത ചികിത്സാരീതികൾക്ക് പകരം രോഗികൾക്ക് ഏറെ സൗകര്യപ്രദമായ ഒന്നാണ് ഈ പുതിയ ആശ്വാസമാർഗ്ഗം.
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ‘ഫാക്ടർ VIII’ (Factor VIII) എന്ന പ്രോട്ടീന്റെ കുറവു മൂലം ഉണ്ടാകുന്ന ഒരു അപൂർവ രക്തരോഗമാണ് ഹീമോഫീലിയ എ. എമിസിസുമാബ് രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇതുവഴി അടിക്കടിയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ നൽകാനും സാധിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ മാറ്റർ ഡെയ് ആശുപത്രിയിലാണ് (Mater Dei Hospital) ആദ്യ രോഗികൾക്ക് എമിസിസുമാബ് നൽകിത്തുടങ്ങിയത്. വരും മാസങ്ങളിൽ ഈ സേവനം ഘട്ടങ്ങളായി വ്യാപിപ്പിക്കുകയും, ഭാവിയിൽ രോഗികൾക്ക് സ്വന്തം വീടുകളിൽ വെച്ചുതന്നെ ഇത് സ്വയം ഉപയോഗിക്കാൻ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം. ഈ മാറ്റം രോഗികളുടെ ജീവിതനിലവാരത്തിൽ വലിയ പുരോഗതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാൾട്ടയിലും ഗോസോയിലും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ തുടരുകയാണെന്ന് ഉപപ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയുമായ ഈയാൻ ബോർഗ് പറഞ്ഞു. രോഗികളുടെ ജീവിതത്തിൽ പ്രകടമായ മാറ്റമുണ്ടാക്കാൻ കഴിയുന്ന നൂതന ചികിത്സാരീതികൾ നൽകുന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗതമായി ഞരമ്പുകളിലൂടെ സലൈൻ മാർഗ്ഗം (Intravenous infusion) നൽകിയിരുന്ന ചികിത്സയ്ക്ക് പകരം, ചർമ്മത്തിന് താഴെ കുത്തിവെപ്പായി (Subcutaneous injection) നൽകാൻ കഴിയുന്ന ഒന്നാണ് ഈ പുതിയ മരുന്നെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ക്ലാരൻസ് പേസ് വ്യക്തമാക്കി. വളരെ കുറഞ്ഞ തവണ മാത്രം നൽകേണ്ടിവരുന്ന ഈ കുത്തിവെപ്പ് ഭാവിയിൽ രോഗികൾക്ക് വീടുകളിൽ വെച്ചുതന്നെ എടുക്കാവുന്നതാണ്. ഇത് ആശുപത്രി യാത്രകളും രോഗികളുടെ പ്രയാസങ്ങളും വലിയ അളവിൽ കുറയ്ക്കും.
രോഗ ചികിത്സയിലുണ്ടാകുന്ന ഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന വലിയ നിക്ഷേപങ്ങളുടെ ഭാഗമായാണ് എമിസിസുമാബ് അവതരിപ്പിച്ചത്. പുതിയ രീതി പ്രാബല്യത്തിൽ വരുന്നതോടെ ഹീമോഫീലിയ എ ബാധിതർക്ക് ദൈനംദിന ജീവിതത്തിൽ കൂടുതൽ സ്വയംപര്യാപ്തതയും സ്വാതന്ത്ര്യവും ലഭിക്കും.



