മാർസയിൽ മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്ത്; പൊലീസിൽ പരാതി നൽകി മേയർ

മാർസയിൽ റോഡരികിൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ പൊലീസിന് പരാതി നൽകി മാർസ മേയർ ലൂക്ക് ഫറൂജിയ (Luke Farrugia). വെള്ളിയാഴ്ച രാവിലെ 11.30-ഓടെ മാർസയിലെ ‘ത്രിക് ഇസ്-സെർക്കിൻ’ (Triq is-Serkin) തെരുവിൽ ചിത്രീകരിച്ച വീഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് മേയർ പങ്കുവെച്ചത്.
ചുവന്ന ട്രക്കിലെത്തിയ സംഘത്തിലെ കുട്ടി ആദ്യം പേപ്പർ ബാഗ് ഫുട്പാത്തിലേക്ക് വലിച്ചെറിയുന്നതും, തുടർന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നിച്ചിറങ്ങിയയാൾ ട്രക്കിന് പിന്നിൽ നിന്ന് കറുത്ത ബാഗും പേപ്പർ പ്ലേറ്റും എടുത്ത് തെരുവിൽ തള്ളുന്നതും വീഡിയോയിൽ കാണാം. സിസിടിവി നിരീക്ഷണത്തിലാണെന്ന് മുന്നറിയിപ്പ് നൽകുന്ന വലിയ ബോർഡിന് തൊട്ടുമുന്നിലാണ് ഇവർ മാലിന്യം തള്ളിയത്.
ഓർഗാനിക് മാലിന്യ ശേഖരണം കഴിഞ്ഞ സമയത്താണ് ഇവർ നിയമവിരുദ്ധമായി കറുത്ത ബാഗ് തള്ളിയത്. മാർസയിലെ ഈ പ്രദേശത്ത് കറുത്ത മാലിന്യബാഗുകൾ ചൊവ്വ, ശനി ദിവസങ്ങളിലാണ് ശേഖരിക്കുന്നത്. വെള്ളിയാഴ്ച ജൈവ മാലിന്യബാഗുകൾക്കായി മാറ്റിവെച്ച ദിവസമാണ്. നിയമപ്രകാരം നിശ്ചിത ദിവസങ്ങളിലല്ലാതെ മാലിന്യം പുറന്തള്ളുന്നവർക്ക് 150 യൂറോ വരെ പിഴ ചുമത്താം. കുട്ടി തെറ്റ് ചെയ്തപ്പോൾ തിരുത്തുന്നതിന് പകരം മുതിർന്നയാൾ തന്നെ മാലിന്യം തള്ളിയതിനെ മേയർ രൂക്ഷമായി വിമർശിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം ശനിയാഴ്ച പൊലീസിൽ പരാതി നൽകിയതായി മേയർ സ്ഥിരീകരിച്ചു. 2026-ന്റെ ആദ്യ ആറുമാസത്തിനിടെ തെറ്റായ സമയത്ത് മാലിന്യം തള്ളിയതിന് 437 പേർക്ക് പിഴ ചുമത്തിയതായി ജൂലൈയിൽ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.



