അന്തർദേശീയം

കൊളംബിയയെ നടുക്കി 7.4 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

ബൊഗോട്ട : കൊളംബിയയെ നടുക്കി വന്‍ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 132 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങിയവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. റിസ റാള്‍ഡ പ്രവിശ്യയെയാണ് ദുരന്തം ഏറ്റവും അധികം ബാധിച്ചത്‌.

ബൊഗോട്ടയില്‍ നിന്ന് 400 കിലോ മീറ്റര്‍ അകലെയുള്ള സാന്‍ ജോസ് ഡെല്‍ പാല്‍മര്‍ ആണ് പ്രഭവ കേന്ദ്രം. അയല്‍രാജ്യമായ ഇക്വഡോറിലും പ്രകമ്പനം ഉണ്ടായി. വ്യാപകനാശനഷ്ടമാണ് ഉണ്ടായത്. സാഹചര്യം ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 100 കിലോമീറ്ററോ അതിൽ കൂടുതലോ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്ന് കൊളംബിയൻ അധികൃതർ പറഞ്ഞു.

ബൊഗോട്ടയില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് കൊളംബിയന്‍ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഭൂമി കുലുങ്ങിയതിനെ തുടര്‍ന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലും ഇക്വഡോറിലെ ക്വിറ്റോയിലും കെട്ടിടങ്ങളില്‍നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ജൂൺ അവസാനം വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളുണ്ടായിരുന്നു. അന്ന് നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും 5,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button