അന്തർദേശീയം

നയതന്ത്ര ഇടപാടുകളെ ചെസ്സിനോട് ഉപമിച്ച ട്രംപിന്റെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി ഇറാൻ

തെഹ്റാൻ : ഇറാനുമായുള്ള തന്റെ നയതന്ത്ര ഇടപാടുകളെ ചെസ്സിനോട് ഉപമിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് ചുട്ട മറുപടിയുമായി ഇറാൻ. തങ്ങൾ മികച്ച രീതിയിൽ കരുക്കൾ നീക്കാൻ അറിയാവുന്ന പ്രൊഫഷണൽ ചെസ്സ് കളിക്കാരാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി.

ഇറാനുമായുള്ള ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ച് പ്രമുഖ മാധ്യമമായ ‘ആക്സിയോസിനോട്’ പ്രതികരിക്കവേയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. തങ്ങൾ ഇറാനുമായി കാര്യമായ ചർച്ചകൾക്കൊന്നും മുതിരുന്നില്ലെന്നും, ഇറാനുമായുള്ള നയതന്ത്ര ഇടപെടലുകൾ ഒരു ചെസ്സ് കളിയാണെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു. വൻതോതിലുള്ള സാമ്പത്തിക സമ്മർദത്തിലൂടെ കടന്നുപോകുന്ന ഇറാനെ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, കാര്യങ്ങൾ ഒടുവിൽ അനുകൂലമായി തന്നെ ഭവിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

എന്നാൽ, അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നിലപാടുകൾക്കും ഉപരോധങ്ങൾക്കും ശക്തമായ മറുപടിയാണ് ഇറാൻ നൽകുന്നത്. അമേരിക്കയുടെ നാവിക ഉപരോധവും മറ്റ് നിയമലംഘനങ്ങളും തുടരുന്നിടത്തോളം കാലം ഹുർമുസ് കടലിടുക്ക് സുരക്ഷിതപാതയാണെന്ന് പറയാൻ സാധിക്കില്ലെന്ന് വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖാഈ ആവർത്തിച്ചു വ്യക്തമാക്കി. വിളക്കുകൾ അണഞ്ഞാലും തങ്ങൾ മികച്ച രീതിയിൽ കരുക്കൾ നീക്കാൻ അറിയാവുന്ന പ്രൊഫഷണൽ ചെസ്സ് കളിക്കാരാണെന്ന് ഇറാൻ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് ബഖാഈ പറഞ്ഞു.

നിലവിൽ ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ച നടത്തി വരികയാണ്. ഇതുവഴി ഹുർമുസിലൂടെ പുതിയ കപ്പൽ പാതകൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാറിലേക്ക് നീങ്ങുകയാണ് ഇറാൻ. എന്നാൽ, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഉപരോധങ്ങൾ പിൻവലിക്കുക, സൈനിക ഭീഷണികൾ അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകൾ പാലിച്ചാൽ മാത്രമേ കടലിടുക്ക് തുറക്കൂ എന്നാണ് ഇറാന്റെ നിലപാട്.

ഇതിനിടെ രാജ്യത്തിനകത്ത് അമേരിക്കൻ കരസേനയെ വിന്യസിക്കാനുള്ള ഏത് നീക്കത്തിനെതിരെയും കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻശാഹി രംഗത്ത് വന്നിട്ടുണ്ട്. അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ സൈനികരുടെ കാലുകൾ വെട്ടിനിരത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. തങ്ങളുടെ അതിർത്തികളിൽ ഇറാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും ശത്രുക്കളുടെ ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും ജനറൽ അലി ജഹാൻശാഹി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button