2019ലെ ശ്രീലങ്കൻ ഈസ്റ്റർ ഭീകരാക്രമണം : മുൻ പ്രതിരോധ സെക്രട്ടറിക്കും പൊലീസ് മേധാവിക്കും വധശിക്ഷ

കൊളംബോ : 2019ൽ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റർ ദിനത്തിലെ ബോംബ് സ്ഫോടനങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയതിന് രണ്ട് മുൻ ഉന്നത ഉദ്യോഗസ്ഥർക്ക് വധശിക്ഷ. ശ്രീലങ്കൻ മുൻ പൊലീസ് മേധാവി പുജിത് ജയസുന്ദര, മുൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ എന്നിവരെയാണ് കൊളംബോ ഹൈക്കോടതിയിലെ മൂന്നംഗ ബെഞ്ച് വധശിക്ഷയ്ക്ക് വിധിച്ചത്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കൃത്യമായ മുന്നറിയിപ്പുകൾ ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നതിലെ ക്രിമിനൽ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച കോടതി വിധി പുറപ്പെടുവിച്ചത്.
2019 ഏപ്രിൽ 21നാണ് ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി ചാവേർ ആക്രമണങ്ങൾ നടന്നത്. 45 വിദേശികൾ ഉൾപ്പെടെ 279 പേർക്ക് ജീവൻ നഷ്ടപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ ആക്രമണം ശ്രീലങ്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. എന്നാൽ ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ്, ഏപ്രിൽ 4ന് തന്നെ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ശ്രീലങ്കൻ സർക്കാരിന് ചാവേർ ആക്രമണ സാധ്യതകളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കോടതി വിചാരണയിൽ തെളിഞ്ഞു. ഈ സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടും അവ ഗൗരവമായി എടുക്കുകയോ, പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിൽ രാജ്യത്തെ ഏറ്റവും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന ഇരുവരും പരാജയപ്പെട്ടു എന്ന് കോടതി നിരീക്ഷിച്ചു.
2022ലെ വിധി തിരുത്തി ഹൈക്കോടതി
നേരത്തെ 2022ൽ മതിയായ തെളിവുകളുടെ അഭാവത്തിൽ ഇവരെ മറ്റൊരു കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ഭരണകൂടം നൽകിയ അപ്പീലിലാണ് സുപ്രിംകോടതിയുടെ നിർദേശപ്രകാരം വീണ്ടും വാദം കേട്ട് ഇപ്പോൾ ഹൈക്കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. മനുഷ്യത്വത്തിനെതിരായ കടുത്ത കുറ്റകൃത്യവും 279 പേരുടെ മരണത്തിന് കാരണമായ കൊലപാതകത്തിന് തുല്യമായ അനാസ്ഥയുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിൽ 2-1 എന്ന ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ശിക്ഷിച്ചത്. വിധിക്ക് എതിരെ സുപ്രിംകോടതിയിൽ രണ്ടാഴ്ചയ്ക്കകം അപ്പീൽ നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ വധശിക്ഷാ നിയമം
കോടതി വധശിക്ഷ വിധിച്ചെങ്കിലും ശ്രീലങ്കയിൽ അത് നടപ്പിലാക്കാൻ സാധ്യത കുറവാണ്. 1976 മുതൽ ശ്രീലങ്കയിൽ വധശിക്ഷ നടപ്പിലാക്കുന്നത് അനൗദ്യോഗികമായി നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്ത് 800ൽ അധികം പേർ വധശിക്ഷ കാത്തു കഴിയുന്നുണ്ടെങ്കിലും ഇത്തരം കേസുകളിൽ സാധാരണയായി ജീവപര്യന്തം തടവായി ശിക്ഷ ഇളവ് ചെയ്യാറാണ് പതിവ്. മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ ഭീഷണികൾ വിലയിരുത്തുന്നതിൽ പ്രോട്ടോക്കോളുകൾ പാലിച്ചില്ലെന്നും ഈ മുന്നറിയിപ്പുകൾ അദ്ദേഹം ഗൗരവമായി എടുത്തിരുന്നില്ലെന്നും ജയസുന്ദരയും ഫെർണാണ്ടോയും നേരത്തെ പാർലമെന്ററി സമിതിക്ക് മുൻപാകെ മൊഴി നൽകിയിരുന്നു. നിലവിൽ 76 വയസുള്ള ഹേമസിരി ഫെർണാണ്ടോയും 66 വയസുള്ള പുജിത് ജയസുന്ദരയും കൊളംബോയിലെ അതീവ സുരക്ഷാ ജയിലിലാണ് ഉള്ളത്.



