അന്തർദേശീയം

ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച; പരസ്പര വിരുദ്ധമായി പ്രതികരിച്ച് ചൈനയും ജപ്പാനും

ബീജിം​ഗ് : ഫിലിപ്പീൻസിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയോ എന്ന വിഷയത്തിൽ പരസ്പര വിരുദ്ധമായി പ്രതികരിച്ച് ചൈനയും ജപ്പാനും. ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ജപ്പാൻ നടത്തുന്നുണ്ടെങ്കിലും ചൈന അകലം പാലിക്കുകയാണ്.

തായ്‌വാൻ വിഷയത്തിൽ അമേരിക്കൻ താല്പര്യങ്ങൾക്കൊപ്പം നിൽക്കുന്ന ജപ്പാനുമായി നവംബർ മുതൽ ചൈന ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. തായ്‌വാനിൽ സൈനിക നീക്കമുണ്ടായാൽ ജപ്പാൻ ഇടപെടുമെന്ന പ്രധാനമന്ത്രി തകൈചിയുടെ പ്രകോപനപരമായ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.

സ്വയം പ്രതിരോധമെന്ന വ്യാജേന അമേരക്കയുടെ സഖ്യകക്ഷികൾക്ക് സൈനിക സഹായം നൽകാൻ തയ്യാറാവുന്ന ജപ്പാന്റെ നയം ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിന് കനത്ത ഭീഷണിയാണ്. തായ്‌വാനിൽ യുദ്ധോപകരണങ്ങളും ആയുധങ്ങളും എത്തിച്ചു നൽകുന്നത് അമേരിക്കയാണ്. ഇതിനെ ചൈന ശക്തമായി എതിർക്കുന്നുണ്ട്. ആഭ്യന്തര വിഷയങ്ങളിലും മേഖലയിലും അമേരിക്കയുടെയും ജപ്പാന്റെയും അനാവശ്യ ഇടപെടലുകൾ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ചൈന.

ജപ്പാൻ പ്രധാനമന്ത്രിയുടെ പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ജപ്പാനിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണത്തിലും വൻ ഇടിവുണ്ടായിട്ടുണ്ട്. സാമ്പത്തിക പ്രത്യാഘാതങ്ങൾ ഭയന്ന് ചൈനയുമായി സമവായത്തിലെത്തിയെന്ന് വരുത്തി തീർക്കാനാണ് ജപ്പാൻ ശ്രമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button