ലോകസമാധാനത്തിനായി മാര്‍പാപ്പ ഇന്നു ജപമാല ചൊല്ലും

വത്തിക്കാൻ സിറ്റി : ലോകസമാധാനത്തിനായി ലെയോ പതിനാലാമൻ മാർപാപ്പയുടെ നേതൃത്വത്തിൽ ഇന്ന് ജപമാല ചൊല്ലും.
വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നിൽ വൈകിട്ട് ഏഴിന് പ്രാർഥന ആരംഭിക്കും. ജപമാലയുടെ ഓരോ രഹസ്യങ്ങളിലും യുദ്ധക്കെടുതികൾ നേരിടുന്നവരെ സമർപ്പിച്ചു പ്രാർഥിക്കും.
ജപമാലയിൽ പങ്കുകൊള്ളാൻ ലോകമെന്പാടുമുള്ള മരിയൻ തീർഥാടനകേന്ദ്രങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. പോർട്ടുഗലിലെ ഫാത്തിമ, ബോസ്നിയ ആൻഡ് ഹെർസിഗോവ്നയിലെ മെജുഗോറെ, ഫ്രാൻസിലെ ലൂർദ് തുടങ്ങിയ പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങൾ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഒന്നാമത്തെ രഹസ്യത്തിൽ, യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടിയായിരിക്കും പ്രാർഥന.
രണ്ടാം, രഹസ്യത്തിൽ യുദ്ധമേഖലകളിൽ പ്രതീക്ഷയുടെ കിരണം തെളിക്കുന്നവരെ സ്മരിക്കും.
മൂന്നാം രഹസ്യത്തിൽ, യുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കും
നാലാം രഹസ്യത്തിൽ, യുദ്ധത്തടവുകാർക്കും ഇതര സഹനങ്ങൾ നേരിടുന്നവർക്കും വേണ്ടി പ്രാർഥിക്കും.
അഞ്ചാം രഹസ്യത്തിൽ യുദ്ധങ്ങളെല്ലാം അവസാനിച്ച് ദീർഘകാല സമാധാനം പുലരാനും പ്രാർഥിക്കും.
സെന്റ് പീറ്റേഴസ് ചത്വരത്തിലെ വലിയ സ്ക്രീനിൽ, ജപമാല ചൊല്ലുന്നതിന്റെ തത്സമയ സംപ്രേഷണമുണ്ടാകും. വത്തിക്കാനിലെത്തുന്ന വിശ്വാസികൾക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽവച്ച് ജപമാലയിൽ പങ്കെടുക്കാം.



