കൊളംബിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മേയറും സഹായിയും വെടിയേറ്റ് മരിച്ചു

ബൊഗോട്ട : കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. മുൻ മേയറും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയായ അബെലാർഡോ ഡി ലാ എസ്പ്രിയേലയുടെ അടുത്ത അനുയായിയുമായ റോജേഴ്സ് ഡെവിയ വെടിയേറ്റു കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹായി എഡർ കാർഡോണയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു.
തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ തെക്കുള്ള കുബറാൽ എന്ന ഗ്രാമീണ മേഖലയിൽ വെച്ചാണ് ഇവർക്ക് നേരെ അജ്ഞാതരായ സംഘം ആക്രമണം നടത്തിയത്. 2020-2023 കാലഘട്ടത്തിൽ റോജേഴ്സ് ഡെവിയ മേയറായിരുന്ന നഗരമാണിത്.
മെയ് 31-ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങൾ പുരോഗമിക്കയാണ്. നാഷണൽ സാൽവേഷൻ മൂവ്മെന്റ് എന്ന പാർട്ടിയുടെ പ്രതിനിധിയായാണ് അബെലാർഡോ ഡി ലാ എസ്പ്രിയേല ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഇടതുപക്ഷ പാർട്ടികളിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ അരഡസനിലധികം സ്ഥാനാർത്ഥികളാണ് ഇത്തവണ കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും 50 ശതമാനത്തിലധികം വോട്ടുകൾ നേടാനായില്ലെങ്കിൽ, ഏറ്റവും കൂടുതൽ വോട്ട് നേടുന്ന ആദ്യ രണ്ട് സ്ഥാനാർത്ഥികൾ തമ്മിൽ ജൂൺ മാസത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും.



