അന്തർദേശീയം

ഇറാനിൽ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തെന്ന് റിപ്പോർട്ട്

ടെഹ്റാൻ : അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ, ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക മാറ്റങ്ങൾ സംഭവിക്കുന്നു. രാജ്യത്തിന്റെ പരമോന്നത നേതാവിനുണ്ടായിരുന്ന സർവ്വാധിപത്യം കുറയുകയും, സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഭരണകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

1979 ൽ നടന്ന ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ എല്ലാ സുപ്രധാന തീരുമാനങ്ങളും പരമോന്നത നേതാവാണ് എടുത്തിരുന്നത്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം സൈനിക കമാൻഡർമാരിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെട്ടതായാണ് റിപ്പോർട്ട്.

മതനേതൃത്വത്തിന്റെ കൈപ്പിടിയിലായിരുന്ന ഇറാന്റെ ഭരണം ഇപ്പോൾ പൂർണ്ണമായും സൈനിക സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലായി മാറിയെന്നാണ് റിപ്പോർട്ട്. ഇത് മേഖലയിലെ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും. മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ശേഷം അധികാരമേറ്റ മകൻ മുജ്‌തബ ഖമനെയി സൈനിക ജനറൽമാർ എടുക്കുന്ന തീരുമാനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

സൈന്യത്തിന് മേധാവിത്വം ലഭിച്ചതോടെ അമേരിക്കയുമായുള്ള ചർച്ചകളിലും മറ്റും ഇറാൻ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നു. ഇതാണ് സമാധാന ചർച്ചകളെ മന്ദഗതിയിലാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു. നയതന്ത്രപരമായ മറുപടികൾ നൽകുന്നതിൽ ഇറാൻ വളരെ വലിയ കാലതാമസം വരുത്തുന്നുവെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പാകിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാനിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ഏകീകൃത നേതൃത്വത്തിൻ്റെ അഭാവമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button