അന്തർദേശീയം

മാര്‍പാപ്പയെ വിരട്ടി ട്രംപ് ഭരണകൂടം; വത്തിക്കാൻ പോപ്പ് ലിയോ പതിനാലാമൻറെ യുഎസ് സന്ദര്‍ശനം റദ്ദാക്കിയേക്കും

വാഷിങ്ടണ്‍ ഡിസി : അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ നയതന്ത്ര പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കത്തോലിക്കാ സഭ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന്, വത്തിക്കാന്‍ പ്രതിനിധിയെ പെന്റഗണിലേയ്ക്ക് വിളിപ്പിച്ച ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമാധാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രസംഗം അമേരിക്കന്‍ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. ശക്തിയില്‍ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചര്‍ച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാര്‍പാപ്പയുടെ നിലപാട് പെന്റഗണിനെ ചൊടിപ്പിച്ചു. അമേരിക്കയില്‍ ജനിച്ച ആദ്യത്തെ മാര്‍പാപ്പയായ ലിയോ പതിനാലാമന്‍, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു. 2026 ജനുവരി 9ന് വത്തിക്കാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വര്‍ദ്ധിച്ചുവരുന്നതിനെ അദ്ദേഹം പോപ്പ് പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇത് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തിയല്‍.

യുഎസ് അണ്ടര്‍ സെക്രട്ടറി ഓഫ് വാര്‍ എല്‍ബ്രിഡ്ജ് കോള്‍ബി, വത്തിക്കാന്‍ സ്ഥാനപതി കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിനെ പെന്റഗണിലേക്ക് വിളിപ്പിക്കുകയായിരുന്നു. മാര്‍പാപ്പയുടെ പ്രസംഗം ഓരോ വരിയായി വിശകലനം ചെയ്യുകയും അത് അമേരിക്കയോടുള്ള ശത്രുതാപരമായ സന്ദേശമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്‌തെന്നാണ് വത്തിക്കാന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ടെന്നും കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും കോള്‍ബി മുന്നറിയിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

പെന്റഗണിന്റെ ഭീഷണിയോട് ശക്തമായ ഭാഷയിലാണ് വത്തിക്കാന്‍ പ്രതികരിച്ചത്. ഇതിന്റെ ഭാഗമായി മാര്‍പാപ്പ അമേരിക്കന്‍ യാത്ര റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ 250-ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നല്‍കിയ ക്ഷണം അദ്ദേഹം നിരസിച്ചെന്നാണ് സൂചന. പകരം, മാര്‍പാപ്പ ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് എത്തുന്ന പ്രധാന കേന്ദ്രമായ ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് സന്ദര്‍ശിക്കാനാണ് സാധ്യത. എന്നാല്‍, വത്തിക്കാനെ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകള്‍ വൈറ്റ് ഹൗസ് നിഷേധിച്ചു. വാര്‍ത്തകളില്‍ പറയുന്ന കാര്യങ്ങള്‍ അതിശയോക്തി കലര്‍ന്നതാണെന്നും ചര്‍ച്ചകള്‍ മാന്യമായ രീതിയിലാണ് നടന്നതെന്നും യുഎസ് യുദ്ധ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button