ഹോങ്കോങ്ങ്- ലണ്ടൻ വിമാന യാത്രയ്ക്കിടെ അറുപതുകാരി മരിച്ചു; മൃതദേഹവുമായി സര്‍വീസ് പൂര്‍ത്തിയാക്കി ബ്രിട്ടീഷ് എയര്‍വേയ്സ്

ലണ്ടന്‍: വിമാന യാത്രയ്ക്കിടെ മരിച്ച അറുപതുകാരിയുടെ മൃതദേഹവുമായി സര്‍വീസ് പൂര്‍ത്തിയാക്കി ബ്രിട്ടീഷ് എയര്‍വേയ്സ്. ഞായറാഴ്ച ഹോങ്കോങ്ങില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. ഹോങ്കോങ്ങില്‍ നിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് അറുപതുകാരി മരണമടഞ്ഞത്. എന്നാല്‍ വിമാനം യാത്ര തുടരുകയായിരുന്നു. ഏകദേശം 13.5 മണിക്കൂര്‍ പറന്നാണ് വിമാനം ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിയത്. മരിച്ച വ്യക്തിയുടെ കൂടുംബാംഗങ്ങള്‍ ഉള്‍പ്പടെ 331 പേരാണ് വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.
മരണം സ്ഥിരീകരിച്ചിട്ടുണ്ടും സാധാരണ ഇത്തരം സംഭവങ്ങളില്‍ ചെയ്യുന്ന രീതിയല്ല ക്രൂ സ്വീകരിച്ചത് എന്ന് വിമര്‍ശനമുണ്ട്. വിമാനം വഴിതിരിച്ചുവിടുകയോ ഹോങ്കോങ്ങിലേക്ക് മടങ്ങുകയോ ചെയ്യുന്നതിനുപകരം ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്ര തുടരാന്‍ പൈലറ്റുമാര്‍ തീരുമാനിക്കുകയായിരുന്നു. യാത്രക്കാരന്റെ മരണം മെഡിക്കല്‍ എമര്‍ജന്‍സിയായി കണക്കാക്കുന്നില്ലെന്ന സാഹചര്യമാണ് യാത്ര തുടരാന്‍ പ്രേരിപ്പിച്ചത്.
മൃതദേഹം വിമാനത്തിലെ ഗാലി ഫ്‌ളോറിലേക്ക് മാറ്റുകയും ചെയ്തു. ചൂട് നിറഞ്ഞ ഗാലി ഫ്‌ളോറില്‍ മൃതദേഹം സൂക്ഷിച്ചതോടെ വിമാനത്തിനുള്ള ദുര്‍ഗന്ധം പടര്‍ന്നതായും യാത്രക്കാര്‍ ആരോപിച്ചു. ലണ്ടനില്‍ എത്തിയ ശേഷം നടപടി ക്രമങ്ങളുടെ പേരില്‍ നാല്‍പ്പത്തിയഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്.
എന്നാല്‍ സംഭവത്തില്‍ എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് പറഞ്ഞു. വിമാനയാത്രയ്ക്കിടെ ഒരു യാത്രക്കാരന്‍ മരിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പറയുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം മൃതദേഹം സാധാരണയായി ഒരു ബോഡി ബാഗില്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ കഴുത്ത് വരെ പുതപ്പ് കൊണ്ട് മൂടി വിമാനത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റണം. ഇത്തിനും സാഹചര്യമില്ലെങ്കില്‍ ബുക്ക് ചെയ്ത സീറ്റില്‍ സൂക്ഷിക്കാവുന്നതുമാണ്.



