അന്തർദേശീയം

ക്യൂബൻ പ്രസിഡന്റിനെ അധികാരത്തിൽ നീക്കം ചെയ്യാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്

വാഷിങ്ടൺ ഡിസി : ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ് കാനലിനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുഎസും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് ഡിയാസ് കാനൽ പുറത്തുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചർച്ചകളിൽ പങ്കെടുത്തവരെ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ട്രംപിന്റെ ആവശ്യം രാഷ്ട്രത്തലവനെ നീക്കം ചെയ്യുക എന്നതാണെന്നും 65 വർഷത്തിലേറെയായി ക്യൂബ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ മാറ്റമായിരിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎസ് ഏർപ്പെടുത്തിയ എണ്ണ ഉപരോധം കാരണം രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ക്യൂബയിലേക്ക് ട്രംപിന്റെ ശ്രദ്ധ തിരിഞ്ഞിട്ട് കുറച്ചുകാലമായി. വിദേശ എണ്ണ ഇറക്കുമതി തടയുന്ന ട്രംപിന്റെ നീക്കം ക്യൂബൻ ഗവൺമെന്റിനെ ഞെരുക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ക്യൂബയുടെ മോചനമാണ് താൻ ലക്ഷ്യമിടുന്നത് എന്നാണ് ട്രംപിന്റെ പ്രസ്താവന. ഡിയാസ് കാനലിനെ നീക്കം ചെയ്യുന്നത് ക്യൂബയിൽ സാമ്പത്തിക മാറ്റങ്ങൾക്ക് വഴി തെളിയിക്കുമെന്ന് ക്യൂബയിലെ ജനങ്ങൾ കരുതുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഫിദൽ കാസ്ട്രോയുടെയും അദ്ദേഹത്തിന്റെ സഹോദരൻ റൗൾ കാസ്ട്രോയുടെയും പിൻഗാമിയായാണ് ഡിയാസ് കാനൽ പ്രസിഡന്റായത്. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ സംവിധാനങ്ങൾ, പരമാധികാരം, സ്വയം നിർണയം എന്നിവയെക്കുറിച്ചുള്ള തത്വങ്ങളുടെ അടിസ്ഥാനത്തിൽ യുഎസുമായുള്ള ചർച്ചകൾ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിയാസ് കാനൽ വെള്ളിയാഴ്ച പ്രതികരിച്ചിരുന്നു. “ഞങ്ങൾ ക്യൂബയുമായി സംസാരിക്കുന്നു, പക്ഷേ, ക്യൂബയ്ക്ക് മുമ്പ് ഇറാനുമായി സംസാരിക്കും,” ഞായറാഴ്ച ട്രംപ് പറഞ്ഞു.

ട്രംപിന്റെ എണ്ണ ഉപരോധം മൂലം കഴിഞ്ഞ മൂന്ന് മാസമായി ക്യൂബ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ കഠിനമായ ഊർജനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ക്യൂബ നിർബന്ധിതമായിരിക്കുകയാണ്. ക്യൂബയുടെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിനെ പതിറ്റാണ്ടുകളായി യുഎസ് പ്രസിഡന്റുമാർ എതിർക്കുന്നു. രാജ്യത്ത് മനുഷ്യാവകാശലംഘനം നടക്കുന്നതായി വിമർശിക്കുന്നു. എങ്കിലും 1962 ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സോവിയറ്റ് യൂണിയനുമായുള്ള കരാറിന്റെ ഭാഗമായി യുഎസ് ഇതുവരെ ക്യൂബയെ ആക്രമിച്ചിട്ടില്ല.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button