നോര്‍ക്ക കെയര്‍ രണ്ടാംഘട്ട എന്‍റോള്‍മെന്റിനും നോര്‍ക്ക കെയര്‍ പ്ലസ്സിനും തുടക്കം

മലപ്പുറം : പ്രവാസി കേരളീയർക്കായുളള സമഗ്ര ആരോഗ്യ, അപകട ഇൻഷ്വറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ രണ്ടാംഘട്ട എൻറോൾമെന്റിനും പരിഷ്‌കരിച്ച നോർക്ക കെയർ പ്ലസ് പദ്ധതിക്ക് തുടക്കമായി. മലപ്പുറം നോർക്ക സെല്ലിൽ ഇന്നലെ വൈകിട്ട് നാലിന് നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകളുടെ ലോഞ്ചും അദ്ദേഹം നിർവ്വഹിച്ചു. അപകട ഇൻഷ്വറൻസ് പദ്ധതിയിൽ രണ്ടാംഘട്ട എൻറോൾമെന്റിന് ഏപ്രിൽ 12 വരെയാണ് അവസരം. ഏപ്രിൽ 15 മുതൽ ഒരു വർഷത്തേക്കാണ് പോളിസി കാലയളവ്.
നോര്‍ക്ക കെയര്‍ പ്ലസ്സില്‍ 18 മുതല്‍ 80 വയസ്സുവരെയുളളവര്‍ക്ക് എന്‍റോള്‍ ചെയ്യാനാകും. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡിയോ, സ്റ്റുഡന്റ് ഐ.ഡിയോ, എന്‍.ആര്‍.കെ ഐ.ഡിയോ ഉളള പ്രവാസികേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പദ്ധതിയില്‍ എന്‍റോള്‍ ചെയ്യാനാകുക. നോര്‍ക്ക കെയര്‍ പദ്ധതി വിപുലീകരിക്കണമെന്നും എന്‍റോള്‍മെന്റിന് വീണ്ടും അവസരമൊരുക്കണമെന്നും അഞ്ചാം ലോകകേരള സഭയിലുള്‍പ്പെടെ പ്രവാസി സമൂഹത്തിൽ നിന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു മാസം കൂടി എന്‍റോള്‍മെന്റിന് അവസരമൊരുങ്ങുന്നത്. കേരളത്തിലെ 688 ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 20,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാഷ്ലെസ്സ് സൗകര്യമില്ലാത്ത ആശുപത്രികളില്‍ ക്ലെയിം-റീഇംബര്‍സ്മെന്റും ലഭ്യമാണ്. 2025 സെപ്റ്റംബർ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്‍റോള്‍മെന്റില്‍ 1,32,000 പ്രവാസികേരളീയ കുടുംബങ്ങളാണ് എന്‍റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്.



