പാകിസ്താനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ

ഇസ്ലാമാബാദ് : പാകിസ്താനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. സ്വന്തമായി ഒരു പ്രൊഫഷണൽ വ്യോമസേന ഇല്ലാതിരുന്നിട്ടും പഴയ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്ലാമാബാദിന് സമീപത്തും സൈനിക ആസ്ഥാനമുള്ള റാവൽപിണ്ടിയിലും താലിബാൻ ആക്രമണം നടത്തി. ഫൈസലാബാദിലെ സൈനിക ക്യാമ്പ്, നൗഷേരയിലെ സൈനിക കേന്ദ്രം, ജംറൂദ്, ആബട്ടാബാദ് എന്നിവിടങ്ങളിലെ സൈനിക ടൗൺഷിപ്പുകൾ എന്നിവ താലിബാൻ ആക്രമിച്ചു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഫൈസാബാദ് ഇന്റർചേഞ്ചിലും ആക്രമണം നടന്നതായി താലിബാൻ അവകാശപ്പെട്ടു.
കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നടപടിയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തർക്ക പ്രദേശമായ ഡ്യൂറണ്ട് ലൈനിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിരൂക്ഷമായ കരയുദ്ധം തുടരുകയാണ്. തങ്ങൾ 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. അതിർത്തിയിൽ ശക്തമായ വെടിവെപ്പ് നടക്കുന്നതായി പാകിസ്താൻ സമ്മതിച്ചെങ്കിലും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ വ്യോമാക്രമണം നടന്ന വാർത്ത അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, താലിബാന്റെ നിരവധി പോസ്റ്റുകൾ തകർത്തെന്ന് പാക് സൈന്യം അറിയിച്ചു.
അത്യാധുനിക യുദ്ധവിമാനങ്ങളോ സങ്കീർണ്ണമായ സാങ്കേതിക വിദ്യകളോ ഇല്ലാത്ത താലിബാൻ സൈന്യം, പാകിസ്താന്‍റെ തന്ത്രപ്രധാനമായ നഗരങ്ങളിൽ ആക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. യുഎസ് പിന്തുണയുണ്ടായിരുന്ന മുൻ അഫ്ഗാൻ ഭരണകൂടത്തിൽ നിന്ന് ലഭിച്ച യുദ്ധോപകരണങ്ങളാണ് ഇവരുടെ പക്കലുള്ളത്.
അഫ്ഗാൻ വ്യോമസേന വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സ്‌പെയർ പാർട്സുകൾക്കും പൈലറ്റ് പരിശീലനത്തിനുമായി പൂർണ്ണമായും യുഎസ് കരാറുകാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ യുഎസ് പിന്മാറ്റത്തിന് ശേഷം ഏർപ്പെടുത്തിയ ഉപരോധങ്ങളും, സാങ്കേതിക വൈദഗ്ധ്യത്തിന്റെ കുറവും, പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ ദൗർലഭ്യവും താലിബാന്റെ വ്യോമനീക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ താലിബാന്റെ പക്കൽ ചില ഹെലികോപ്റ്ററുകളും ലഘു വിമാനങ്ങളും മാത്രമാണുള്ളത്. പാകിസ്താന്‍റെ പക്കലുള്ള എഫ്-16, ജെഎഫ്-17 തുടങ്ങിയ യുദ്ധവിമാനങ്ങളോട് കിടപിടിക്കാൻ തക്കവണ്ണമുള്ള സജ്ജീകരണങ്ങൾ താലിബാനില്ല.
പാകിസ്താനിലെ നൗഷേരയിൽ ആക്രമണം നടത്താൻ താലിബാൻ ചില ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവ ഉയർന്ന ഉയരത്തിൽ പറന്ന് ആക്രമണം നടത്താൻ ശേഷിയുള്ള വലിയ ഡ്രോണുകളല്ലെന്നും, മറിച്ച് ചെറിയ തരം ഡ്രോണുകളാകാനാണ് സാധ്യതയെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.



