കേരളം

വീണ്ടും ഒരു കേരളാസ്റ്റോറി; കോട്ടയത്ത് ഹിന്ദു കുടുംബാംഗത്തിന്റെ അന്ത്യ കര്‍മങ്ങള്‍ക്ക് ഇടമൊരുക്കി മദ്രസ കമ്മിറ്റി

കോട്ടയം : സാധാരണ മദ്രസ ഹാളില്‍ ഖുര്‍ ആന്‍ പാരായണത്തിന്റെ ശബ്ദമാണ് മുഴങ്ങിക്കേള്‍ക്കാറുള്ളത്. എന്നാല്‍ ഇത്തവണ മുഴങ്ങിയത് രാമനാമജപം. ഹിന്ദു മന്ത്രങ്ങള്‍ക്കൊപ്പം നിലവിളക്കിന്റെ വെളിച്ചത്തില്‍ ഓമന രാജേന്ദ്രന്റെ മൃതദേഹത്തിനരികില്‍ മകള്‍ ജ്യോതിക അമ്മയെ കണ്‍നിറയെ കണ്ടിരുന്നു. രാമനാപജപത്തിനിടയില്‍ ഓമന രാജേന്ദ്രന്റെ അന്ത്യകര്‍മങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലായിരുന്നു കുമാരനെല്ലൂര്‍ ഇര്‍ഷാദുല്‍ മുസ്ലിം മദ്രസയില്‍ ബന്ധുക്കളും മുസ്ലീംങ്ങളും. ഖുര്‍ ആന്‍ പഠിപ്പിക്കുന്നിടത്ത് ആദ്യമായി ഹിന്ദു കുടുംബാംഗത്തിന്റെ അന്ത്യ കര്‍മങ്ങള്‍ക്ക് ഇടമൊരുങ്ങി.

വ്യാഴാഴ്ച രാത്രി 7 മണിക്കാണ് 62 കാരിയായ ഓമന രാജേന്ദ്രന്‍ അന്തരിക്കുന്നത്. മൃതദേഹം സംസ്‌കരിക്കുന്നതിനും അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനും സ്ഥലസൗകര്യമില്ലായിരുന്നു. കോട്ടയത്തിനടുത്തുള്ള കുമാരനെല്ലൂരില്‍ വർഷങ്ങളായി പഴയ മദ്രസയുടെ അടുത്തായി വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിനരികിൽ എന്നുമുണ്ടായിരുന്നു ‘മദ്രസ’ അംഗങ്ങളുടെ സ്നേഹം. പ്രധാന മസ്ജിദിലെ സ്ഥലസൗകര്യക്കുറവ്മൂലം മദ്രസയുടെ പ്രവർത്തനം നടക്കുന്ന ഇടയാടി സ്കൂൾ റോഡിലുള്ള മക്കാ മസ്ജിദിന്റെ കെട്ടിടത്തിന്റെ എതിർവശത്തെ ഇടവഴിയിലാണ് കുടുംബവും താമസിക്കുന്നത്.

രണ്ടാഴ്ച ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് ഓമന മരിക്കുന്നത്. വീട്ടിലേയ്ക്കുള്ള ഇടുങ്ങിയ റോഡിലൂടെ ഒരു സ്‌ട്രെച്ചറോ മൊബൈല്‍ ഫ്രീസര്‍ യൂണിറ്റോ കൊണ്ടുപോകാന്‍ കഴിയില്ല. ഓമനയുടെ ഭര്‍ത്താവും മകള്‍ ജ്യോതികയും മറ്റ് മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നതിനിടെ മക്ക മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ മുന്നോട്ടു വന്ന് അവരുടെ മദ്രസ ഹാള്‍ വിട്ടുകൊടുക്കുകയായിരുന്നു. കമ്മിറ്റി അംഗങ്ങള്‍ക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചപ്പോള്‍ അവരും പൂര്‍ണ സമ്മതം മൂളി. രാത്രി 10 മണിയോടെ ഓമനയുടെ മൃതദേഹം പൊതു ദര്‍ശനത്തിനായി മദ്രസഹാളില്‍ വെച്ചു. വെള്ളിയാഴ്ച ഉച്ചവരെ മൃതദേഹം അവിടെ വെച്ചു. കോട്ടയം മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുപോയി.

പരേതയായ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നതിനും മന്ത്രങ്ങള്‍ ചൊല്ലുന്നതിനും ഉള്‍പ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും പള്ളി അധികൃതര്‍ ഒരുക്കി. കമ്മിറ്റി അംഗങ്ങളും ഓമനയുടെ കുടുംബാംഗങ്ങളും കൈകോര്‍ത്ത് ഹാളിലെ കസേരകളും മേശകളും മാറ്റി ചടങ്ങുകള്‍ക്കായി സ്ഥലം ഒരുക്കി. മതവിശ്വാസമോ മതമോ പരിഗണിക്കാതെ ആളുകള്‍ തമ്മിലുള്ള സഹകരണം പരമപ്രധാനമാണ്. നമ്മുടെ പുണ്യഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നതുപോലെ മറ്റുള്ളവരെ സഹായിക്കേണ്ടത് നമ്മുടെ കടമയായി ഞങ്ങള്‍ കരുതുന്നു. ഒരു സമൂഹം മുന്നോട്ട് പോകുന്നതിന് ആളുകള്‍ തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. നമുക്ക് അത് എവിടെയോ നഷ്ടപ്പെട്ടു, അത് പുനഃസ്ഥാപിക്കേണ്ടതുണ്ട്, മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

ഓമനയുടെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് മദ്രസയില്‍ ആചാരങ്ങള്‍ ചെയ്യാന്‍ കമ്മിറ്റി അനുമതി നല്‍കിയതായും ഫൈസല്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ചയായതിനാല്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അവരുടെ ആചാരങ്ങള്‍ ശനിയാഴ്ച വരെ നീട്ടിയാല്‍ ഞങ്ങള്‍ ക്ലാസുകള്‍ നിര്‍ത്തിവയ്ക്കുമായിരുന്നു. ആചാരങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ സ്ഥലം അവരുടേതാണെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നുവെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ഉച്ചയോടെ ശ്മശാനത്തിലേക്ക് മൃതദേഹം എടുക്കും വരെ മദ്രസ അംഗങ്ങളും ഒപ്പം നിന്നു. കുമാരനല്ലൂര്‍ കാര്‍ത്തികയ്ക്ക് ഭക്തര്‍ക്ക് മോരുംവെള്ളം വിതരണം ചെയ്യുന്നത് ഉള്‍പ്പെടെ മതമൈത്രിയുടെ മൂല്യം എന്നും ഉയര്‍ത്തിപ്പിടിക്കാറുണ്ട് മദ്രസ അംഗങ്ങള്‍. ഇപ്പോള്‍ രാജേന്ദ്രനും കുടുംബത്തിനും ഒരു വീടെന്ന സ്വപ്നവും ചില മദ്രസ അംഗങ്ങള്‍ സ്വപ്നംകാണുന്നുണ്ട്. ഓമനയുടെ ഭര്‍ത്താവ് രാജേന്ദ്രന്‍. മകള്‍: ജ്യോതിക (എസ്.എച്ച്. മൗണ്ട് പോപ്പുലര്‍ വെഹിക്കിള്‍ ജീവനക്കാരി).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button