ജോർജിയയിലെ തിരക്കേറിയ ഹൈവേയിൽ ചെറുവിമാനത്തിന്റെ അടിയന്തര ലാൻഡിങ്; മൂന്ന് വാഹനത്തിലെ യാത്രക്കാർക്ക് പരിക്ക്

വാഷിങ്ടൺ ഡിസി : ചെറുവിമാനം ഹൈവേയിൽ അടിയന്തരമായി ലാൻഡ് ചെയ്തതിനെത്തുടർന്ന് അപകടം. തിരക്കേറിയ ഹൈവേയിൽ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയാണ് നിരവധി വാഹനങ്ങളിലിടിച്ച് അപകടമുണ്ടായത്. ജോർജിയയിലെ ഗെയിൻസ്‌വില്ലെയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. അപകടത്തിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
പരിശീലനത്തിനായി ഉപയോഗിക്കുന്ന സിംഗിൾ എൻജിൻ വിമാനമാണ് എൻജിൻ തകരാറിനെത്തുടർന്ന് തിരക്കേറിയ റോഡിലിറക്കിയത്. ലീ ഗിൽമർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഉടനെ ‘ഹാക്കർ ബീച്ച്ക്രാഫ്റ്റ് ബിഇ36’ (Hawker Beechcraft BE-36) ശ്രേണിയിൽപ്പെട്ട വിമാനത്തിന് തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളത്തിലേക്ക് തിരികെ പറക്കാനുള്ള ശേഷിയില്ലാതായതോടെയാണ് വിമാനം തിരക്കേറിയ റോഡിലിറക്കിയതെന്നാണ് റിപ്പോർട്ട്.
അടിയന്തര ലാൻഡിങ്ങിന് പിന്നാലെ വിമാനം റോഡിലുണ്ടായിരുന്ന കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് വാഹനങ്ങൾക്ക് അപകടത്തിൽ കേടുപാടുണ്ടായി. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർക്ക് സാരമായ പരിക്കുമുണ്ട്. സംഭവത്തെത്തുടർന്ന് ഗെയിൻസ്വില്ലിലെ റോഡ് അടയ്ക്കുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



