കേരളം

ചരക്കുനീക്കത്തില്‍ ‘അതിവേഗ’ റെക്കോര്‍ഡ്; വിഴിഞ്ഞത്ത് എത്തിയത് 615 കപ്പലുകള്‍

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടര്‍സര്‍വീസുകള്‍വഴി ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരുവര്‍ഷമാണിതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍ (യുഎല്‍സിവി) അടക്കമുള്ള വമ്പന്‍ കപ്പലുകള്‍ തുറമുഖത്തെത്തി. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലും 16 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള 45 കപ്പലുകളും ഇതില്‍പെടുന്നു. 17.1 മീറ്റര്‍ ആഴമുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേന്ത്യയില്‍ കൈകാര്യം ചെയ്തതില്‍ ഏറ്റവും ആഴമുള്ള കപ്പല്‍ എത്തിയെന്ന റെക്കോര്‍ഡും വിഴിഞ്ഞത്തിനു സ്വന്തമാക്കാനായി. ഇതിനിടയില്‍ ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുമതിയും ലഭിച്ചു.

തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപദ്ധതികളുടെ ഔദ്യോഗികോദ്ഘാടനം ജനുവരിയില്‍ നടക്കും. 2024 ജൂലൈ 11നാണ് തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നിന് വാണിജ്യപ്രവര്‍ത്തനവും തുടങ്ങി. 2025 മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു.

മന്ത്രി വിഎന്‍ വാസന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് :-

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാളത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സര്‍വീസുകള്‍ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും മുടക്കണം.

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖം എന്ന ബഹുമതി വിഴിഞ്ഞം സ്വന്തമാക്കി. വെറും പത്തുമാസം കൊണ്ടാണ് ആദ്യഘട്ടത്തിലെ പരമാവധി ശേഷിയായ ഈ ലക്ഷ്യം മറികടന്നത്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ഠഋഡവുമാണ് ഇവിടെ കൈകാര്യം ചെയ്തത്. 399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സലുകള്‍ (ULCV) ബെര്‍ത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റ് ഏത് തുറമുഖത്തേക്കാളും കൂടുതല്‍ വലിയ കപ്പലുകള്‍ എത്തിയത് വിഴിഞ്ഞത്താണ്. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു. 17.1 മീറ്റര്‍ ഡ്രാഫ്റ്റുള്ള എംഎസ്സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയില്‍ തന്നെ കൈകാര്യം ചെയ്തതില്‍ ഏറ്റവും ആഴമുള്ള കപ്പല്‍ എന്ന റെക്കോര്‍ഡും വിഴിഞ്ഞത്തിന് സ്വന്തമായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറിനയെ വരവേറ്റതും, എംഎസ്സി പലോമയില്‍ ഒരൊറ്റത്തവണ 10,576 ഠഋഡ കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.

പ്രവര്‍ത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിട്ടുനില്‍ക്കുന്നു. 2025 ഒക്ടോബറില്‍ 28.52 എന്ന ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ റേഷ്യോ (ഏഇഞ) കൈവരിക്കാന്‍ തുറമുഖത്തിന് സാധിച്ചു. വനിതകള്‍ ഓട്ടോമേറ്റഡ് ക്രെയിനുകള്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ മേല്‍നോട്ടത്തിനൊപ്പം അദാനി വിഴിഞ്ഞം പോര്‍ട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവുമാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ട്രാന്‍ഷിപ്‌മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി വൈകാതെ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വര്‍ധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button