ലിയോ പതിനാലാമൻ മാർപാപ്പക്ക് ആവേശപൂർവ സ്വീകരണം നൽകി ലബനാൻ ജനത

ബൈറൂത്ത് : സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശവുമായി ലിയോ പതിനാലാമൻ മാർപാപ്പ ലബനാനിലെത്തി. ക്രിസ്ത്യാനികളും മുസ്ലിംകളും ഒരുപോലെ ആദരവോടെ കാണുന്ന ലബനീസ് പുണ്യാളനായ സെന്റ് ഷാർബൽ മഖ്ലൂഫിന്റെ ഖബറിടമുള്ള ആശ്രമം സന്ദർശിക്കുകയും സമാധാനത്തിനായി പ്രാർഥന നടത്തുകയും ചെയ്തു.
രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് സമാധാനത്തിന്റെ വക്താക്കളാകാൻ ലബനാനിലെ രാഷ്ട്രീയ നേതാക്കളോട് മാർപാപ്പ ആവശ്യപ്പെട്ടു. തുർക്കിയ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് മാർപാപ്പ ലബനാനിലെത്തിയത്. ആവേശപൂർവമായാണ് ലബനാൻ ജനത മാർപാപ്പയെ സ്വീകരിച്ചത്.
ബൈറൂത്തിൽനിന്ന് അന്നായയിലേക്ക് മാർപാപ്പയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡിനിരുവശവും ആയിരങ്ങൾ തടിച്ചുകൂടി. ലബനീസ്, വത്തിക്കാൻ പതാകകൾ വീശിയും റോസാപ്പൂക്കൾ വിതറിയും മാർപാപ്പയെ സ്വാഗതം ചെയ്തു.



