മാൾട്ടാ വാർത്തകൾ

‘സെറ്റെ ജുഗ്നോ’ ദിനത്തിൽ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ‘മൊമെന്റം പാർട്ടി

മെയ് 30ന് പൊതുതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആയിരക്കണക്കിന് മാൾട്ടീസ് പൗരന്മാർക്ക് പുതിയ പാർലമെന്റിൽ പ്രതിനിധിയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി, ‘സെറ്റെ ജുഗ്നോ’ (Sette Giugno) ദിനത്തിൽ സമഗ്രമായ തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് ആഹ്വാനം ചെയ്ത് ‘മൊമെന്റം’ (Momentum) പാർട്ടി.

“ഈ രാജ്യത്തിന്റെ ജനാധിപത്യ ചരിത്രം രൂപപ്പെടുത്തിയ സ്ത്രീകളും പുരുഷന്മാരും പോരാടിയത് രണ്ട് പാർട്ടികൾക്ക് മാത്രം മുൻഗണന നൽകുന്ന ഒരു പാർലമെന്റിന് വേണ്ടിയല്ല. കഴിഞ്ഞ ശനിയാഴ്ച മൊമെന്റത്തിനും എ.ഡി.പി.ഡി.ക്കും (ADPD) വോട്ട് ചെയ്ത 8,694 പേർ പാർലമെന്റിൽ പ്രതിനിധ്യം അർഹിക്കുന്നുണ്ട്,” മൊമെന്റത്തിന്റെ ജനറൽ സെക്രട്ടറി മാർക്ക് കാമില്ലേരി ഗാംബിൻ പറഞ്ഞു.

മാൾട്ടീസ് പൗരന്മാർക്ക് ജനാധിപത്യ അവകാശങ്ങൾ ആവശ്യപ്പെട്ട് പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ ജൂൺ 07 – 1919-ൽ ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ വെടിയുതിർത്തതിനെ തുടർന്ന് ആറ് പേർ കൊല്ലപ്പെട്ടതിന്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ‘സെറ്റെ ജുഗ്നോ’. ഈ രക്തസാക്ഷിത്വമാണ് മാൾട്ടയിൽ സ്വയംഭരണാധികാരം സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. എങ്കിലും അക്കാലത്ത് സ്ത്രീകളെയും ഭൂരിഭാഗം പുരുഷന്മാരെയും വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. നൂറ്റിയേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും ജനാധിപത്യപരമായ ഈ പോരായ്മ ഇപ്പോഴും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മൊമെന്റം വ്യക്തമാക്കുന്നു.

മാൾട്ടയിലെ ആനുപാതിക പ്രാതിനിധ്യ (Proportional Representation) വ്യവസ്ഥ പ്രകാരം, മൊമെന്റത്തിന് വോട്ട് ചെയ്ത 4,700 പൗരന്മാരുടെയും എ.ഡി.പി.ഡി.ക്ക് വോട്ട് ചെയ്ത 3,994 പൗരന്മാരുടെയും വോട്ടുകൾ ഒരുമിച്ച് ചേർത്താൽ രണ്ട് സീറ്റുകൾക്ക് അർഹതയുണ്ടെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. എന്നിട്ടും ഇരു പാർട്ടികൾക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല.

ഈ പ്രതിസന്ധിക്കൊപ്പം ‘ലിംഗ സമത്വ തിരുത്തൽ സംവിധാനം’ (Gender Corrective Mechanism) പ്രവർത്തിക്കുന്ന രീതിയെക്കുറിച്ചും മൊമെന്റം ആശങ്ക ഉന്നയിച്ചു. ഈ സംവിധാനത്തിന് കീഴിൽ ആയിരത്തിൽ താഴെ മാത്രം വോട്ടുകൾ ലഭിച്ച സ്ഥാനാർത്ഥികൾക്ക് വരെ സീറ്റുകൾ അനുവദിക്കപ്പെടുമ്പോൾ, ചെറു പാർട്ടികൾക്ക് വോട്ട് ചെയ്യുന്നവർക്കായി അത്തരം യാതൊരു സംവിധാനവും നിലവിലില്ല. പാർലമെന്റിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെ തങ്ങൾ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ പാർട്ടി, എന്നാൽ ഒരു ജനാധിപത്യ പോരായ്മ പരിഹരിക്കുകയും മറ്റൊന്നിനെ അവഗണിക്കുകയും ചെയ്യുന്ന വ്യവസ്ഥിതിയിൽ കടുത്ത അനീതിയുണ്ടെന്ന് വാദിച്ചു. ചെറു പാർട്ടിക്ക് വേണ്ടി വനിതാ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ഗണ്യമായ വോട്ടുകൾ നേടുകയും ചെയ്ത എ.ഡി.പി.ഡി. അധ്യക്ഷ സാന്ദ്ര ഗൗസിയെ, ലിംഗ സമത്വ തിരുത്തൽ സംവിധാനം പൂർണ്ണമായും അവഗണിച്ചതായും പാർട്ടി ചൂണ്ടിക്കാട്ടി.

ഓരോ വോട്ടിനും അതിന്റെ കൃത്യമായ മൂല്യം ഉറപ്പാക്കുന്ന പരിഷ്കരണങ്ങൾക്കായി തങ്ങൾ തുടർന്നും സമ്മർദ്ദം ചെലുത്തുമെന്ന് മൊമെന്റം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button