മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങുകൾ ഇന്ന് വല്ലാർപാടം ബസിലിക്കയിൽ

കൊച്ചി : കേരളത്തിലെ ആദ്യ സന്ന്യാസിനിയും റ്റി ഒ സി ഡി സന്ന്യാസിനീ സഭാ സ്ഥാപികയുമായ ധന്യ മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്. ഇന്ന് വൈകുന്നേരം നാലരയ്ക്ക് എറണാകുളം വല്ലാർപാടം ബസിലിക്കയിൽ പ്രഖ്യാപന ചടങ്ങുകൾ നടക്കും. മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാനായ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമികത്വം വഹിക്കും. മരിച്ച് 112 വർഷങ്ങൾക്ക് ശേഷമാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നത്.
മദർ ഏലീശ്വയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതം മാർപാപ്പ അംഗീകരിച്ചതിനു ശേഷമാണ് വിശുദ്ധരുടെ നാമകരണത്തിനായുള്ള നടപടികൾ തിരുസംഘം പൂർത്തിയാക്കിയത്. പ്രഖ്യാപനത്തിൽ മാർപാപ്പ ഒപ്പുവച്ചതോടെയാണ് മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയർത്തുന്നത്. ദിവ്യബലിക്കിടെ ലിയോ പതിനാലാം മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസ് മുഖ്യ കാർമീകത്വം വഹിക്കും.
വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തും. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കും. അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. തുടര്‍ന്ന് മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിക്കും. അങ്ങനെ മദർ ഏലീസാ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും.
1866 ഫെബ്രുവരി 13ന് കൂനമ്മാവിൽ കർമലീത്ത നിഷ്പാദുക മൂന്നാം സഭ സ്ഥാപിക്കുകയും കേരളസഭയിൽ ആദ്യമായി പെൺകുട്ടികൾക്ക് സ്കൂളും ബോർഡിംങ്ങും അനാഥമന്ദിരവും ആരംഭിച്ച് സ്ത്രീശാക്തീകരണത്തിന് തുടക്കം കുറിച്ച ആളാണ് മദർ ഏലീശ്വ. പിന്നീട് 1890 ൽ രണ്ട് സന്യാസിനി സഭകൾക്കും രൂപം നൽകി. 1913 ജൂലൈ മാസം 18 നാണ് മദർ ഏലിശ്വ മരിക്കുന്നത്.



