കേരളം

കേരളത്തില്‍ എസ്‌ഐആര്‍ നടപടികള്‍ അടുത്ത മാസം മുതല്‍

തിരുവനന്തപുരം : കേരളത്തില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നവംബര്‍ മുതല്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ആദ്യം എസ്‌ഐആര്‍ നടപ്പാക്കിത്തുടങ്ങുമെന്ന് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പട്ടിക പരിഷ്‌കരണത്തിനുള്ള ഷെഡ്യൂള്‍ ഉടന്‍ തയ്യാറാകും.അടുത്ത ദിവസങ്ങളില്‍ സമയക്രമം പ്രഖ്യാപിക്കും.

2002 ലാണ് കേരളത്തില്‍ അവസാനമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം നടന്നത്. 2002ലെ പട്ടിക അടിസ്ഥാന രേഖയായി കണക്കാക്കിയാണ് പുതിയ പരിഷ്‌കരണം. എസ്ഐആറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തില്‍ എസ്ഐആര്‍ നീട്ടിവെയ്ക്കണമെന്ന് ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളിലാണ് ആദ്യഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുക. ബിഹാര്‍ മാതൃകയില്‍ മൂന്ന് മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കേരളത്തിനെ കൂടാതെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എസ്‌ഐആര്‍ തുടങ്ങും. ബംഗാളില്‍ ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ തുടങ്ങി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖ മാത്രമായാണ് പരിഗണിക്കുക. പൗരത്വം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന പതിനൊന്ന് രേഖകള്‍ ഹാജരാക്കേണ്ടിവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button