കേരളം

തിരുവോണം ബംപര്‍ നറുക്കെടുപ്പ് മാറ്റി

തിരുവനന്തപുരം : തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നാളെ നടക്കാനിരുന്ന നറുക്കെടുപ്പ് മാറ്റി. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ നാല് ശനിയാഴ്ച നടക്കുമെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് നറുക്കെടുപ്പ് മാറ്റിവച്ചത്.

ഈ വര്‍ഷത്തെ തിരുവോണം ബംപറിനായി അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി കഴിഞ്ഞ ദിവസം ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ല 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞതായി വ്യാഴാഴ്ച ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 71.40 ലക്ഷം എണ്ണം തിരുവോണം ബംപര്‍ ടിക്കറ്റുകള്‍ ആണ് വില്പന നടന്നത്. ഇത്തവണയും ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു എന്നതാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ലഭിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button