ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം; മൂന്ന് മരണം, 9 പേർക്ക് പരുക്ക്

ഗസ്സ : ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു.
പള്ളിയിൽ അബദ്ധത്തിൽ ആയുധം പതിച്ചതിൽ ദുഃഖം പ്രകടിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.അബദ്ധത്തിൽ സംഭവിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. സംഭവം പരിശോധിച്ചു വരികയാണെന്നും സൈന്യം വ്യക്തമാക്കി.
ഹോളി ഫാമിലി പള്ളിയുടെ മേൽക്കൂര ആക്രമണത്തിൽ തകർന്നു. ആക്രമണത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പയും രംഗത്തെത്തി. വെടിനിർത്തലിനുള്ള ആഹ്വാനം മാർപാപ്പ ആവർത്തിച്ചു. ജീവിച്ചിരിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പ നിരന്തരം ബന്ധപ്പെട്ടിരുന്ന പള്ളിയാണ് ഗസ്സയിലെ ഹോളി ഫാമിലി പള്ളി.
54 ഭിന്നശേഷിക്കാരടക്കം 600 ഓളം കുടിയിറക്കപ്പെട്ടവർക്ക് അഭയ കേന്ദ്രമാണ് ഗസ്സയിലെ ഹോളി ഫാമിലി പളളി. സംഭവം ചർച്ച ചെയ്യാൻ ഡോണൾഡ് ട്രംപ് നെതന്യാഹുവിനെ വിളിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.