വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും, വെടിനിർത്തൽ സ്ഥിരീകരിച്ച് ട്രംപും

ടെഹ്റാന്: വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേലും ഇറാനും. വെടിനിർത്തൽ ഇരു രാജ്യങ്ങളും ആരംഭിച്ചതായി അൽജസീറ റിപ്പോര്‍ട്ട് ചെയ്തു.വെടിനിർത്തൽ ആരംഭിച്ചതായി ഇസ്രായേലി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി വ്യക്തമാക്കി.പരസ്യ പ്രസ്താവനകൾ നടത്തരുതെന്ന് മന്ത്രിമാരോട് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ റേഡിയോയും റിപ്പോര്‍ട്ടും ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് ഇറാനും ഇസ്രയേലിനുമിടയിൽ വെടിനിര്‍ത്തലിനെക്കുറിച്ച് ആദ്യം പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെടിനിര്‍ത്തല്‍ ഉടമ്പടിക്ക് വഴിയൊരുക്കിയത് ബി 2 ബോംബർ വിമാനങ്ങളുടെ പൈലറ്റുമാരുടെ വൈദഗ്ധ്യവും ധൈര്യവുമാണെന്നാണ് ട്രംപിന്റെ അവകാശവാദം.യു എസ് ആക്രമണം ഇരുപക്ഷത്തെയും കരാറിന് പ്രേരിപ്പിച്ചതായും ട്രംപ് പറയുന്നു.
അതേസമയം,വെടിനിര്‍ത്തലിന്റെ അവസാനമണിക്കൂറിലും ഇരു രാജ്യങ്ങളും ആക്രമണം തുടർന്നിരുന്നു . തെക്കൻ ഇസ്രായേലിൽ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. ടെഹ്റാനിലെ ആക്രമണത്തിന് പിന്നാലെയടാണ് ഇസ്രായേലിലുടനീളം ഇറാൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത് . ബിർഷേബയിൽ ഏഴുനില കെട്ടിടത്തില്‍ മിസൈല്‍ പതിച്ചാണ് ആരുപേര്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങൾളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. ടെൽ അവിവിലും മറ്റും സ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.