അന്തർദേശീയം

റഷ്യ- യുക്രൈന്‍ വെടിനിര്‍ത്തല്‍ : ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ്

വാഷിങ്ടന്‍ : വെടിനിര്‍ത്തല്‍ സംബന്ധിച്ച് റഷ്യയും യുക്രൈനും തമ്മില്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണിലൂടെ രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നടപടിയാണ് ചര്‍ച്ചയെന്ന് ട്രംപ് പറഞ്ഞു.

ചര്‍ച്ചയുടെ വ്യവസ്ഥകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു. യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പുടിനുമായി ട്രംപ് ഈ വര്‍ഷം നടത്തുന്ന മൂന്നാമത്തെ ഫോണ്‍ ചര്‍ച്ചയാണിത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ട്രംപ് സംസാരിച്ചു.

തുടര്‍ന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്റിഷ് മേര്‍ട്സ്, ഫിന്‍ലണ്ട് പ്രസിഡന്റ് അലക്സാണ്ടര്‍ സ്റ്റബ് എന്നിവരുമായി ട്രംപ് നടത്തിയ ചര്‍ച്ചയിലാണ് റഷ്യയും യുക്രൈനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.

യുക്രൈന്‍ വിഷയത്തില്‍ വിട്ടുവീഴ്ചകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പുടിന്‍ സൂചിപ്പിച്ചു. യുദ്ധമവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ശരിയായ പാതയിലാണെന്നും സമാധാനക്കരാറിനായി യുക്രൈനുമായി ചേര്‍ന്നു കരടുരേഖയുണ്ടാക്കാന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചു. ചര്‍ച്ചയ്ക്കു മുന്‍കയ്യെടുത്തതിനു ട്രംപിനു പുടിന്‍ നന്ദി പറഞ്ഞു. സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേദിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button